ജയിലില്‍ കൂട്ടായ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുറത്തേക്ക്; ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം യാത്ര മറ്റൊരു വാഹനത്തില്‍; ജാമ്യം അനുവദിക്കുന്നുവെങ്കിലും ശിവശങ്കറിനെതിരെയുള്ള ആരോപണം ശക്തമെന്ന് കോടതി പരാമര്‍ശം

ജയിലില്‍ കൂട്ടായ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുറത്തേക്ക്; ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം യാത്ര മറ്റൊരു വാഹനത്തില്‍; ജാമ്യം അനുവദിക്കുന്നുവെങ്കിലും ശിവശങ്കറിനെതിരെയുള്ള ആരോപണം ശക്തമെന്ന് കോടതി പരാമര്‍ശം

സ്വന്തം ലേഖകന്‍

കൊച്ചി: എം. ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തേക്കെത്തിയത് കൈനിറയെ പുസ്തകങ്ങളുമായി. തടവറയ്ക്കുള്ളില്‍ കഴിയവേ വായിച്ച പുസ്തകങ്ങളാണ് പുറംലോകത്തേക്കെത്തിയപ്പോള്‍ കയ്യില്‍ അടുക്കിപ്പിടിച്ച് ഒപ്പം കൂട്ടിയത്.
ഉച്ചയ്ക്ക് 2.10-ഓടെ കോടതിയുടെ ജാമ്യ ഉത്തരവ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനകം എം. ശിവശങ്കര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. ജയിലില്‍ വായിച്ചിരുന്ന പുസ്തകങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൈമാറുകയായിരുന്നു. അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്.

പുറത്തിറങ്ങിയ ഉടന്‍ കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം മറ്റൊരു വാഹനത്തിലേക്ക് അദ്ദേഹം യാത്ര മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലില്‍ നിന്നും പുറത്തുവരുന്ന ശിവശങ്കര്‍ എന്താണ് പറയുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇഡിയും എന്‍ഐഎയും കസ്റ്റംസും എങ്ങനെ പെരുമാറി എന്ന വിശദീകരണം ശിവശങ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നല്‍കണമെന്നും രണ്ടു പേരുടെ ആള്‍ ജാമ്യം ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും അന്വേഷണ ഉദോയഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
ശിവശങ്കറിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന്, ശിവശങ്കറിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ സിജെഎം കോടതി നിരീക്ഷിച്ചു.