തേർഡ് ഐ ക്രൈം
കൊച്ചി: ലുലുമാളിൽ യുവനടിയെ ആക്രമിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് പുറത്തു വന്ന വാർത്തകൾ സ്ത്രീകൾക്കു ഭീഷണിയാകുന്നു. മാളിൽ യുവതിയ്ക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ വീഡിയോ ദൃശ്യം പൊലീസ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.
യുവതിയുടെ മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കളമശേരി പൊലീസ് അന്വേഷണം നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്മസ് ദിനം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. 26ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇയാൾ മാളിലെ എസ്‌കലേറ്ററിനു സമീപത്തു നിൽക്കുന്നതും റോഡിലൂടെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കളമശേരി ഇൻസ്പെക്ടർ സന്തോഷ് വ്യക്തമാക്കി.
നേരത്തെ ലുലുമാളിൽവെച്ച് യുവ നടിയെ അപമാനിച്ച സംഭവത്തിന്റെ വാർത്തകൾ അവസാനിക്കുന്നതിന് മുമ്പാണ് പുതിയ സംഭവം. ഈ കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത്. ഈ കേസിലും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് നിർണ്ണയകമായത്. തനിക്കുണ്ടായ ദുരനുഭവം നടി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.
ഇടപ്പള്ളിയിലെ ലുലു മാളിൽ വ്യാഴാഴ്ച കുടുംബത്തോടൊപ്പം എത്തിയ തന്നെ രണ്ടു ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നെന്നുമായിരുന്നു സമൂഹമാധ്യമത്തിലിട്ട കുറിപ്പ്. ഇതു ശ്രദ്ധയിൽപ്പെട്ടയുടൻ അന്വേഷണം നടത്താൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, കളമശേരി പൊലീസിനു നിർദ്ദേശം നൽകി. തുടർന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയിൽ നിന്നു പൊലീസ് പരാതി എഴുതി വാങ്ങി.
മാളിലെ ഹൈപ്പർ മാർക്കറ്റിലെത്തിയപ്പോൾ രണ്ടു പേർ പിന്തുടരുകയും ഒരു തിരക്കുമില്ലാത്ത ഇടനാഴിയിൽവച്ച് ശരീരത്തിൽ സ്പർശിച്ചു കടന്നുപോവുകയും ചെയ്തു. മനഃപൂർവമല്ല എന്നു കരുതിയതിനാൽ ആദ്യം പ്രതികരിച്ചില്ല. എന്നാൽ, സംഭവം കണ്ട സഹോദരി അടുത്തെത്തി ‘കുഴപ്പമില്ലല്ലോ’ എന്നു ചോദിച്ചപ്പോഴാണു പ്രതികൾ മനഃപൂർവം ചെയ്തതാണെന്നു മനസ്സിലായത്. പിന്നീടു കൗണ്ടറിൽ പണമടയ്ക്കുവാൻ നിൽക്കുന്ന സമയത്ത് ഇവർ വീണ്ടും നടിയുടെയും സഹോദരിയുടെയും അരികിൽ എത്തി ‘ഏതൊക്കെ സിനിമയിലാണ് അഭിനയിച്ചത്’ എന്നു ചോദിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. നടിയുടെ അമ്മ അടുത്തെത്തിയപ്പോഴാണു യുവാക്കൾ സ്ഥലം വിട്ടത്.
എന്നാൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ തങ്ങൾ ബോധപുർവമല്ല ഇങ്ങനെ ചെയ്തയെന്ന് പറഞ്ഞും മാപ്പുചോദിച്ചും യുവാക്കൾ രംഗത്ത് എത്തിയിരുന്നു.