പ്രണയം നടിച്ച് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

പ്രണയം നടിച്ച് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ

കോട്ടയം: പത്തൊൻപതുകാരിയും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി മുത്തോലിയിലുള്ള വാടക വീട്ടിൽ രണ്ടാഴ്ചയോളം താമസിപ്പിച്ച് ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ചെല്ലിയാമ്പാറ ഭാഗത്ത് വലിയവിളയിൽ വീട്ടിൽ ലോറൻസ് മകൻ റോബിൻ ലോറൻസിനെ കുറ്റക്കാരനെന്നു കണ്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതി-2 (സ്‌പെഷ്യൽ കോടതി) ജഡ്ജി കെ. സനിൽ കുമാർ വിവിധ വകുപ്പുകളിലായി 20 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പീഢനക്കേസിൽ 20 വർഷം തടവ് അപൂർവ്വമായിട്ടാണ് വിധിക്കുന്നത്. പ്രതി യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് വിധി ന്യായത്തിൽ ജഡ്ജി പറഞ്ഞു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവിനും പിഴ അടയ്ക്കുന്നപക്ഷം ടി തുക ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. 13-10-2014 തീയതി രാവിലെ 7 മണിക്ക് വീട്ടിൽനിന്നും ട്യൂഷനു പോയ പെൺകുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെതുടർന്ന് പിതാവ് ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോട്ടയം വെസ്റ്റ് സി.ഐ. ശ്രീ.എ.ജെ തോമസ, കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും പെൺകുട്ടിയേയും പ്രതിയേയും 2-11-2014 ന് പാലാ മുത്തോലിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും കണ്ടെത്തുകയും പ്രതി റോബിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. 19 സാക്ഷികളും 18 പ്രമാണങ്ങളുമടക്കം ശക്തമായ കുറ്റപത്രമാണ് അന്വേഷണ ഉദ്യോ
ഗസ്ഥനായ സി.ഐ എ.ജെ തോമസ് കോടതിയിൽ ഹാജരാക്കിയത്. പീഢിപ്പിക്കാൻ വേണ്ടി മാത്രം പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതി വഞ്ചിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നുവെന്ന പ്രോസിക്യൂഷൻ വാദം മുഖവിലയ്‌ക്കെടുത്ത കോടതി വിവിധ വകുപ്പുകളിലായി പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയായും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂഷൻ കെ.ജിതേഷ് ഹാജരായി.