ഷെയറിട്ട് ലോട്ടറിയെടുത്തു : 65 ലക്ഷം അടിച്ചപ്പോൾ കൂട്ടുകാരൻ മുങ്ങി ; പരാതിയുമായി യുവാവ്

ഷെയറിട്ട് ലോട്ടറിയെടുത്തു : 65 ലക്ഷം അടിച്ചപ്പോൾ കൂട്ടുകാരൻ മുങ്ങി ; പരാതിയുമായി യുവാവ്

സ്വന്തം ലേഖകൻ

മൂന്നാർ: സുഹൃത്തുക്കൾ ചേർന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷത്തിന്റെ ഒന്നാം സമ്മാനം അടിച്ചു. എന്നാൽ സുഹൃത്തുക്കളിലൊരാൾ ലോട്ടറി ടിക്കറ്റുമായി മുങ്ങിയെന്ന പരാതിയുമായി യുവാവ്. സംഭവത്തെ തുടർന്ന് കബളിപ്പിക്കപ്പെട്ട മൂന്നാർ ന്യൂ കോളനി സ്വദേശി ആർ. ഹരികൃഷ്ണൻ ആണ് ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ഹരികൃഷ്ണനും അയൽവാസി സാബുവും ചേർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയിൽ നിന്ന് 30 രൂപ മുടക്കി ലോട്ടറി വാങ്ങിയത്. ഇവർ വാങ്ങിയ കേരള ലോട്ടറിയുടെ വിൻ വിൻ ടിക്കറ്റിന് ആണ് 65 ലക്ഷം രൂപ സമ്മാനമടിച്ചത്. ഈ സമയം ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ലോട്ടറി ടിക്കറ്റ്.

പിറ്റേന്ന് ഹരികൃഷ്ണൻ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെൽസനെയും കൂട്ടി മൂന്നാർ എസ്ബിഐ ശാഖയിലെത്തി. എന്നാൽ സമ്മാനത്തുകയ്ക്ക് 2 അവകാശികൾ ഉള്ളതിനാൽ ഇരുവരുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതർ നിർദേശിക്കുകയായിരുന്നു. ബാങ്കിലെത്തിയതിന് ശേഷം ഹരികൃഷ്ണൻ തന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് സാബുവിനെ ഏൽപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് ബാങ്കിൽ പോകാൻ നോക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി സാബു സ്ഥലം വിട്ടിരുന്നു എന്നാണ് ഹരികൃഷ്ണന്റെ പരാതിയിൽ പറയുന്നത്. മേസ്തിരിപ്പണിക്ക് മൂന്നാറിൽ എത്തിയ സാബു തനിച്ച് വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇയാളുടെ സ്വദേശമോ വിലാസമോ ഹരികൃഷ്ണന് അറിയില്ല. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.