
തൃശ്ശൂർ : ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ മരുമകളുടെ സഹോദരിയായ ലിവിയയെ അറസ്റ്റ് ചെയ്ത് പോലീസ്. ലിവിയയാണ് ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയത് എന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.
ലിവിയയും നാരായണദാസും മാത്രമല്ല കേസിലെ പ്രതിയെന്നും തൻ്റെ മരുമകള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷം എന്നും ഷീല സണ്ണി പറഞ്ഞു.
തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കാനായിരിക്കും ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തതെന്ന് കരുതുന്നു. കേസ് ചുമത്തി ജയിലിലായ സമയത്ത് താൻ ഇറ്റലിയിലേക്ക് പോകുന്നതിനുള്ള ആലോചന നടക്കുകയായിരുന്നു. ബംഗളൂരുവിലായിരുന്നു അതിൻ്റെ അഭിമുഖം അടക്കമുള്ള കാര്യങ്ങള്‍ നടക്കേണ്ടിയിരുന്നത്. താൻ ബെംഗളൂരുവില്‍ ചെന്നാല്‍ ലിവിയയും നാരായണ ദാസും തമ്മിലുള്ള ബന്ധം പുറത്തറിയുമെന്ന് അവർ സംശയിച്ചിരിക്കാമെന്നും ഷീല പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ കേരളാ പൊലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ലിവിയ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസില്‍ കുടുക്കിയ മുഖ്യ കണ്ണിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ഇവർ ദുബായിലേക്ക് പോയത്. ലിവിയയെ നാളെ കേരളത്തില്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസാണ് കേസിലെ ഒന്നാം പ്രതി. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറില്‍ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നല്‍കി. ബെംഗളൂരുവില്‍ വെച്ച് ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇവര്‍, ഒറിജിനലാണെന്ന് ഉറപ്പിച്ച് എല്‍എസ്ഡി സ്റ്റാംപുകള്‍ വാങ്ങിയത്. പൊലീസ് പരിശോധനക്ക് ശേഷമാണ് തങ്ങള്‍ വാങ്ങിയത് വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണെന്ന് അറിഞ്ഞതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ലിവിയയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറയുന്നു.