യുവതിയുടെ ചാറ്റിങ്ങിൽ വീണ എസ് ഐയ്ക്ക് എട്ടിന്റെ പണി ; ഫേസ് ബുക്കിൽ ലൈവ് ആത്മഹത്യ നടത്തുമെന്ന് യുവതി പറഞ്ഞതോടെ എസ് ഐ പെട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം :സർവ്വകലാശാല ജീവനക്കാരിയെന്ന വ്യാജേന സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി ചാറ്റിംഗും വീഡിയോകോളും നടത്തിയ എസ്.ഐ ഒടുവിൽ യുവതിയുടെ ആത്മഹത്യാഭീഷണിയിൽ കുടുങ്ങി. യുവതിയുടെ ആത്മഹത്യാഭീഷണി പൊലീസിന്റെ വാട്ട്‌സ് അപ് ഗ്രൂപ്പിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചതിനെ തുടർന്ന് സൈബർ സഹായത്തോടെ കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.തന്റെ സന്ദേശത്തിനു മറുപടി നൽകാത്തതിൽ മനംനൊന്ത് യുവതി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യ ഭീഷണി സന്ദേശമാണ് എസ്.ഐയ്ക്ക് വിനയായത്. വിവാഹിതയായ യുവതിയുടെ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്കു ഷെയർ ചെയ്യുകയായിരുന്നു.നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യവേയാണ് യുവ എസ്.ഐ ശ്രീകാര്യത്ത് പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന യുവതിയുമായി പരിചയപ്പെട്ടത്. ഏറെ നാൾ നീണ്ട ഈ അടുപ്പം അടുത്തിടെ വഷളായി. ഉദ്യോഗസ്ഥൻ ഒഴിവാക്കാൻ ശ്രമിച്ചതോടെ യുവതി പലവട്ടം നേരിൽ കാണാൻ ശ്രമിച്ചു.നേരിൽ കാണണമെന്ന യുവതിയുടെ ആവശ്യം എസ്.ഐ നിരസിച്ചതോടെയാണ് ആത്മഹത്യാഭീഷണിയുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട അസി.കമ്മിഷണർ യുവതിയെ കൗൺസിലിംഗിന് വിധേയമാക്കാൻ വനിതാപൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്.ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധം പറ്റിയതാണെന്നും യുവതി പറഞ്ഞെങ്കിലും സംഭവത്തിൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.