അപവാദം പ്രചരിപ്പിച്ചയാളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടും തെളിവില്ലെന്ന് പൊലീസ്; പരാതി പറയാൻ എത്തിയ വീട്ടമ്മക്ക് നേരിടേണ്ടി വന്നത് ദുരനുഭവം; കുറ്റിപ്പുറം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്
സ്വന്തം ലേഖകൻ
മലപ്പുറം: പരാതി പിന്‍വലിക്കാന്‍ വീട്ടമ്മക്ക് മേല്‍ പൊലീസ് സമ്മര്‍ദ്ദമുണ്ടയെന്ന ആരോപിച്ച് വീട്ടമ്മ രംഗത്ത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയ്ക്കാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ദുരനുഭവമുണ്ടായത്. സംഭവത്തില്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി പരാതി നല്‍കി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റിപ്പുറം പാപ്പിനിശേരി സ്വദേശിയായ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പരാതി നല്‍കുമ്പോഴും മൊഴിയെടുക്കുന്ന സമയത്തും സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പ്രമോദ് പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യുവതിയുടെ ആരോപണം. കുറ്റിപ്പുറം എസ്എച്ച്ഒ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പരാതിയില്‍ തെളിവുകളില്ലെന്നും കോടതി തള്ളുമെന്നും പറഞ്ഞ് മാനസിക സമ്മര്‍ദ്ദത്തിലാക്കി.
അപവാദം പ്രചരിപ്പിച്ചയാളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടും തെളിവില്ലന്നായിരുന്നു ഈ പൊലീസുകാരന്റെ മറുപടിയെന്നും യുവതി പറഞ്ഞു.
പൊലീസുകാരനെതിരെ നടപടി ആവശ്യപെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കി.
അതേസമയം ഉദ്യോഗസ്ഥനെതിരായ പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കേസില്‍ പ്രതിയായ പി കെ മുഹമ്മദലിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നുവെന്നും കുറ്റിപ്പുറം എസ്എച്ച്ഒയുടെ വിശദീകരണം.