
35 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ മരണം ; പന്തളം സി.എം ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.
പത്തനംതിട്ട : പൂഴിക്കാട് എച്ച്.ആര്‍ മൻസിലില്‍ ഹബീബ് റഹ്മാൻ – നജ്മ ദമ്ബതികളുടെ മറിയം ഹനൂൻ ബിന്ദ് ഹബീബ് എന്ന കുഞ്ഞ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. രണ്ടാഴ്ചയ്ക്കു മുൻപ് പ്രസവത്തിനായി നജ്മ പന്തളം സി.എം ആശുപത്രിയില്‍ എത്തിയിരുന്നു. പ്രസവ വേദനയെടുത്ത് കരഞ്ഞ വീട്ടമ്മയെ ഡോക്ടര്‍മാര്‍ പരിശോധിക്കാൻ എത്തിയിരുന്നില്ല. രാവിലെ 10നാണ് ഡോക്ടര്‍ പരിശോധനക്കെത്തിയത്.
അന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പന്തളം സി.എം ആശുപത്രിയില്‍ സിസേറിയൻ ആയി പ്രസവം നടന്നു.കുട്ടിക്ക് ഓക്സിജൻ കുറഞ്ഞതിനെ തുടര്‍ന്ന് അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടിയിലും തുടര്‍ചികിത്സ നടത്തി. ശേഷം വീട്ടില്‍ കൊണ്ടുവരികയും ചെയ്തു. ബുധനാഴ്ച രാത്രി കുഞ്ഞിന്റെ നില വഷളായി. ഇതോടെ പന്തളം എൻ.എസ്.എസ് മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പ്രസവിച്ചപ്പോള്‍ ഉണ്ടായ ചികിത്സാ പിഴവ് കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.