
കുതിരാന്‍ തുരങ്കത്തിന് സമീപം ദേശീയപാതയില്‍ വിള്ളല്‍; സിമന്‍റ് പൂശി ദ്വാരമടച്ച് അധികൃതര്‍; കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തണമെന്ന് നാട്ടുകാര്‍
സ്വന്തം ലേഖിക
തൃശൂര്‍: കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ ദേശീയപാതയിലെ വിള്ളലില്‍ സിമന്‍റ് പൂശി ഓട്ടയടച്ച് കരാര്‍ കമ്പനി.
പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമല്ല വേണ്ടതെന്നും കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ദേശീയ പാതാ പ്രൊജക്‌ട് ഡയറക്ടര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാര്‍ കമ്പനിയായ കെഎംസിയുടെ ജീവനക്കാരാണ് ഇന്നലെ രാത്രിയോടെ വിള്ളലില്‍ സിമന്‍റ് പൂശി ഓട്ടയടച്ചത്. മഴപെയ്ത് വിള്ളല്‍ വലുതാവാതിരിക്കാന്‍ ടാര്‍പ്പോളിന്‍ വിരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് പാലക്കാടു നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം 300 മീറ്റര്‍ നീളത്തില്‍ ഒറ്റവരിയായി ചുരുക്കിയിട്ടുണ്ട്. കരാര്‍ കമ്ബനിയുടെ താല്‍ക്കാലിര പരിഹാരത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി.
റോഡിന് വിള്ളലുണ്ടായ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്താന്‍ തീരുമാനായെന്ന് ദേശീയ പാതാ പ്രൊജക്‌ട് ഡയറക്ടര്‍ ബിബിന്‍ മധു അറിയിച്ചു. എസ്റ്റിമേറ്റ് നടപടി പൂര്‍ത്തിയായി. തല്‍ക്കാലം വെള്ളം ഊര്‍ന്നിറങ്ങി സ്ഥിതി ഗുരുതരമാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ വിളിച്ച യോഗം തിങ്കളാഴ്ച കളക്‌ട്രേറ്റില്‍ നടക്കും. കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ദേശീയ പാത അധികൃതര്‍ യോഗത്തില്‍ അവതരിപ്പിക്കും.