play-sharp-fill
കുതിരാൻ ഇരട്ടതുരങ്കത്തിന്റെ മുകൾവശം അടർന്നു വീണു

കുതിരാൻ ഇരട്ടതുരങ്കത്തിന്റെ മുകൾവശം അടർന്നു വീണു

സ്വന്തം ലേഖകൻ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ മുകൾവശം അടർന്നു വീണു. ആദ്യ തുരങ്കത്തിന്റെ കിഴക്കുഭാഗത്തെ 95 ശതമാനം പണികഴിഞ്ഞ മുകൾവശമാണ് അടർന്നു വീണത്. രാവിലെ ആറോടെയാണ് ഇവിടം ഇടിഞ്ഞു തുടങ്ങിയത്. ഉച്ചക്കും ഇവിടെ അടർന്നു വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ തുരങ്കത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക വർധിച്ചു വരികയാണ്. ഇരട്ടതുരങ്കത്തിന്റെ ഷോട്ട്ക്രീറ്റ് ചെയ്ത ഭാഗം അധികം ഉറപ്പില്ലാത്ത മണ്ണാണ്. ഈ അപകടം മുന്നിൽ കണ്ട് തുരങ്കത്തിന്റെ നിർമാണ ചുമതലയുള്ള പ്രഗതി ഗ്രൂപ്പ് 15 മീറ്റർ മുന്നോട്ട് നീക്കിയാണ് പ്രധാന കവാടം നിർമിച്ചിട്ടുള്ളത്. ആറുമാസം മുമ്പ് പ്രഗതി ഗ്രൂപ്പ് ഈ അപാകത ചൂണ്ടിക്കാണിച്ച് തുരങ്കത്തിനു മുകളിൽ ഇടതുവശത്തേക്കും വലതുവശത്തേക്കും വെള്ളം ഒഴുക്കുന്നതിനായി കാച്ച് വാട്ടർ ഡ്രൈനേജ് നിർമിക്കുന്നതിനുവേണ്ടി വനം വകുപ്പിൽനിന്നും അനുമതിക്കായി കെഎംസിക്ക് കത്ത് നൽകിയിരുന്നു. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കിൽ ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകില്ലായെന്നാണ് പ്രഗതി ഗ്രൂപ്പ് അധികൃതർ പറയുന്നത്. ജില്ലാ കളക്ടർ, പീച്ചി പോലീസ് എന്നിവർക്ക് ഇതുസംബന്ധിച്ച വിവരം പ്രഗതി ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. കവാടത്തിനു മുന്നിൽ കിഴക്കും പടിഞ്ഞാറുമുള്ള തുരങ്ക മുഖങ്ങളിൽ ഇതുപോലെ അപകടഭീഷണിയുള്ള പാറക്കല്ലുകൾ പൊട്ടിച്ച് നീക്കാനുണ്ട്. എന്നാൽ ഇവ പൊട്ടിക്കാനുള്ള അനുമതിക്കായി ഓൺലൈൻ വഴി അപേക്ഷ നൽകിയിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. എന്നാൽ അപേക്ഷ നൽകിയെന്നാണ് എൻഎച്ച്ഐയുടെ അവകാശവാദം.