
സ്വന്തം ലേഖിക
കോട്ടയം : കോട്ടയത്ത് മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ച ഡ്രൈവർക്ക് കിട്ടിയത് എട്ടിൻറെപണി. മാങ്ങാ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറുമാണ് പോലീസിൻറെ മദ്യപരിശോധയിൽ കുടുങ്ങിയത്.
വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചുനിർത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. ഡ്രൈവർ ഊതിയപ്പോൾ ബ്രീത്ത് അനലൈസറിൽ ബീപ് ശബ്ദം കേൾക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ബസ് ഓടിക്കാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞതോടെ പ്രശ്‌നത്തിൽ കണ്ടക്ടർ ഇടപെട്ടു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും അല്പം മുൻപ് പായ്ക്കറ്റ് മാങ്ങാ ജ്യൂസ് കുടിച്ചതായിരിക്കും ബീപ് ശബ്ദം കേൾക്കാൻ കാരണമെന്നും കണ്ടക്ടർ വീശദികരിച്ചു.
കണ്ടക്ടറോട് ബ്രീത്ത് അനലൈസറിൽ ഊതാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ, ബീപ് ശബ്ദം കേട്ടില്ല. അതോടെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് ഉറപ്പിച്ചു.
മദ്യപിച്ചിട്ടില്ലെന്ന് ഡ്രൈവറും കണ്ടക്ടറും ഉറപ്പിച്ചുപറഞ്ഞതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. വെട്ടിലായ പൊലീസ് സമീപത്തുള്ള കടയിൽ നിന്ന് മാങ്ങാ ജ്യൂസ് വാങ്ങി കുടിക്കാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടു.
മാങ്ങാ ജ്യൂസ് കുടിച്ച് അല്പ സമയത്തിനുശേഷം കണ്ടക്ടർ വീണ്ടും ബ്രീത്ത് അനലൈസറിൽ ഊതിയപ്പോൾ ബീപ് ശബ്ദം ഉണ്ടായി. പഴങ്ങളുടെ ജൂസ് പുളിക്കുന്നതായിരിക്കാം മദ്യപിക്കാതിരുന്നിട്ടും ബിപ് ശബ്ദം കേട്ടതിനു പിന്നിലെ കാരണം എന്ന് കരുതുന്നു.ബീപ് ശബ്ദത്തിന്റെ ഉറവിടം പിടികിട്ടിയതോടെ പോലീസ് യാത്ര തുടരാൻ ഡ്രൈവറെ അനുവദിച്ചു.
|