
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ആസ്ഥാനം വളഞ്ഞ് സിഐടിയു.
ചീഫ് ഓഫീസിന്‍റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക് കയറ്റി വിടുന്നില്ല. വനിത ജീവനക്കാര്‍ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്. സമരം തുടങ്ങും മുൻപ് എത്തിയ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഓഫീസിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പള വിതരണം കൃതമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
സി ഐ ടിയുവിന്‍റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ഇന്ന് 15ാം ദിവസമാണ്.
ഐ എന്‍ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരുപത്തിയേഴാം തീയതി യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
മെയ് മാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെന്‍റ് നിലപാട്. കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവര്‍ കണ്ടക്ടര്‍ മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നല്‍കിയിട്ടില്ല.