
പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാത്രാ സർവീസ് കേരള ഗള്‍ഫ് കപ്പല്‍ ; സാധാരണക്കാരായ മലയാളികള്‍ക്കു രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ നാട്ടില്‍ വന്നു പോകുന്നതിന് സഹായകമാകുന്ന കപ്പല്‍ യാത്രാ പദ്ധതി ; 10000 രൂപയ്ക്ക് ഗള്‍ഫിലേക്ക് കപ്പല്‍ യാത്ര ലക്ഷ്യമിടുന്ന സര്‍ക്കാര്‍; 20,000 മുതല്‍ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന രീതിയിൽ നിലവില്‍ ചർച്ച ; സർവീസ് ആരംഭിക്കാൻ താല്‍പര്യമുള്ളവർ ഏപ്രില്‍ 22നകം താല്‍പര്യപത്രം നല്‍കണം ; കെ കപ്പല്‍ എന്ന പദ്ധതി ഫലത്തില്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള കപ്പല്‍ സർവീസ് അതിവേഗം ആരംഭിക്കും. ഇരുപതോളം കപ്പല്‍ കമ്പനികളാണ് പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുള്ളത്.
ഇവയില്‍ കുറഞ്ഞത് നാലോ അഞ്ചോ കമ്പനികളെങ്കിലും വൈകാതെ താല്‍പര്യപത്രം നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കെ കപ്പല്‍ എന്ന പദ്ധതിയാണ് ഫലത്തില്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. ഇതിന്റെ നിർണ്ണായക യോഗം കഴിഞ്ഞ ദിവസം നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണു കേരള ഗള്‍ഫ് കപ്പല്‍ യാത്രാ സർവീസ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികള്‍ക്കു രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ നാട്ടില്‍ വന്നു പോകുന്നതിന് സഹായകമാകുന്ന തരത്തിലാണ് കപ്പല്‍ യാത്രാ പദ്ധതി വിഭാവനം ചെയ്യുന്നത്.
ആഡംബര കപ്പല്‍ അല്ലെങ്കില്‍ പോലും വിനോദോപാധികളും ഈ യാത്ര കപ്പലില്‍ ഉണ്ടാകും. 1200 പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള കപ്പലുകളാണു പരിഗണിക്കുന്നത്. അതേസമയം, 20,000 മുതല്‍ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന രീതിയിലാണു നിലവില്‍ ചർച്ച പുരോഗമിക്കുന്നത്. യാത്രക്കാർക്കു 60 മുതല്‍ 70 കിലോഗ്രാം വരെ സാധനങ്ങള്‍ കൊണ്ടുപോകുന്ന കാര്യവും പരിഗണനയിലുണ്ട്.
ഇനി കപ്പല്‍ സർവീസ് ആരംഭിക്കാൻ താല്‍പര്യമുള്ളവർ ഏപ്രില്‍ 22നകം താല്‍പര്യപത്രം നല്‍കണം. അതു പരിശോധിച്ച് സർക്കാർ നയങ്ങള്‍ക്ക് അനുസൃതമായി ചർച്ചനടത്തി കാര്യങ്ങള്‍ മുന്നോട്ടു പോവും. ജൂണില്‍ എല്ലാ കാര്യങ്ങള്‍ക്കും വ്യക്തത വരും. 10,000 രൂപയില്‍ താഴെയുള്ള ടിക്കറ്റ് നിരക്കില്‍ യാത്ര സാധ്യമാക്കാനാണ് സർക്കാർ ശ്രമം. ഇത് ഗള്‍ഫിലേക്ക് പോകുന്നവർക്ക് ഏറെ ഗുണകരമായി മാറും. ഈ നിരക്കില്‍ പ്രവാസികള്‍ക്കു കേരളത്തിലെത്താൻ സാധിക്കുമെങ്കില്‍ കപ്പല്‍ സർവീസ് വലിയ വിജയമാകും. എന്നാല്‍ നിലവില്‍ ആരും ഈ നിരക്ക് അംഗീകരിക്കുന്നില്ല.
കേരളത്തില്‍നിന്നുള്ള ചരക്കുകളുമായി കപ്പലുകള്‍ക്കു ഗള്‍ഫിലേക്കു പോകാനും സാധിക്കും. ചെരുപ്പ്, ഭക്ഷ്യസാധനങ്ങള്‍, കാർഷിക വിളകള്‍ തുടങ്ങിയവ ഗള്‍ഫ് രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്നതിനു ഇത് ഗുണകരമായി മാറും. വിവിധ കപ്പല്‍ കമ്ബനികളെ പ്രതിനിധീകരിച്ച് വാട്ടർ ലൈൻ ഷിപ്പിങ് ലിമിറ്റഡ്, ജിഎസ്‌ആർ മാരിടൈം വെഞ്ചേഴ്‌സ് എല്‍എല്‍പി, ജെഎം ബക്ഷി & കമ്ബനി, സീത ഗ്രൂപ്പ് ശ്രീലങ്ക ആൻഡ് ഇന്ത്യ, അൻതാര ക്രൂയിസ്, ക്രൂയിസ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം ആസ്ഥാനമായ ഗാങ്‌വേ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഷിപ്പിങ് കമ്ബനികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തവയില്‍ ഉള്‍പ്പെടും.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് എംഡി ആർ.ഗിരിജ, മാരിടൈം ബോർഡ് സിഇഒ ഷൈൻ എ.ഹഖ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലിമിറ്റഡ് ട്രാഫിക് മാനേജർ വിപിൻ മേനോൻ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ കെ.രൂപേഷ് കുമാർ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.