play-sharp-fill
കൊവിഡ് നിയമ ലംഘനം കണ്ടാൽ കർശന നടപടി: നിരീക്ഷണവും നടപടികളും കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണ കൂടം: കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍

കൊവിഡ് നിയമ ലംഘനം കണ്ടാൽ കർശന നടപടി: നിരീക്ഷണവും നടപടികളും കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണ കൂടം: കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസര്‍മാരെ തദ്ദേശഭരണ സ്ഥാപന തലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്ടര്‍ ഓഫീസര്‍മാരും നീരീക്ഷകരുമായി നിയോഗിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. തങ്ങളുടെ അധികാര പരിധിയിലുള്ള മേഖലകളില്‍ പ്രതിരോധ ക്രമീകരണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.


ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം എന്നിവയ്ക്കു പുറമെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കോവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ആദ്യ ഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍(സാമൂഹിക അകലം, മാസ്ക്കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍), ക്വാറന്റയിന്‍, ഐസൊലേഷന്‍, ചടങ്ങുകളിലെയും മാര്‍ക്കറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കോവിഡ് പ്രോട്ടോക്കോള്‍ പാലനം, മൈക്രോ കണ്ടെയ്ന്‍മെന്റ്, റിവേഴ്‌സ് ക്വാറന്റയിന്‍, പ്രചാരണ നടപടികള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ നിര്‍വഹണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസിന്റെ സഹായത്തോടെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും. ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സേവനവും സംവിധാനങ്ങളും പ്രയോജനപ്പെടുത്താം.

സര്‍ക്കാരിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങൾ നടപ്പാക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാര്‍ മറ്റു വകുപ്പുകളില്‍നിന്ന് നിലവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. താലൂക്ക് ഇന്‍സിഡന്റ് സിസ്റ്റത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരായിക്കും താലൂക്ക് തലത്തില്‍ സെക്ടര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.