അതിർത്തി കടന്നെത്തിയ കോവിഡ് രോഗിയായ മലയാളി മദ്യം വാങ്ങി: തമിഴ്നാട്ടിൽ മദ്യശാല അടച്ചു; ബാർ അടച്ച കേരളത്തിൽ നിന്നും കുടിയന്മാർ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക്
തേർഡ് ഐ ബ്യൂറോ
വയനാട്: കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ മിക്കയിടത്തും കൊവിഡ് ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ മദ്യശാലകൾ തുറന്നു നൽകിയിട്ടുണ്ട്. എന്നാൽ, കേരളത്തിൽ മാത്രം ഇപ്പോൾ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള ബാക്കി എല്ലാ ഇളവുകളും അനുവദിച്ചിട്ടും മദ്യശാലകൾ മാത്രം തുറക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഏറ്റവും പുതിയ വാർത്ത പുറത്തു വരുന്നത്.
കേരളത്തിൽ മദ്യം കിട്ടാതെ വന്നതോടെ അതിർത്തി കടന്നെത്തിയ കോവിഡ് രോഗി പൂട്ടിച്ചത് തമിഴ്നാട്ടിലെ ഒരു മദ്യ വിൽപ്പന ശാലയാണ്. വയനാട്ടിൽ നിന്നുള്ള കോവിഡ് ബാധിതനാണ് കേരള അതിർത്തി കടന്ന് തമിഴ്നാട്ടിൽ എത്തി മദ്യശാലയിൽ നിന്നും മദ്യം വാങ്ങിയത്. ഇയാൾക്കു മദ്യം വിറ്റതോടെ ഈ മദ്യശാല തന്നെ അടച്ചു പൂട്ടുന്ന സ്ഥിതി ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള തമിഴ്നാട് അതിർത്തിയിൽ ഉള്ള ടാസ്മാക് മദ്യശാലയാണ് അടച്ചു പൂട്ടിയത്. നന്മേനി പഞ്ചായത്തിലെ രോഗി മെയ് എട്ടിനാണ് നീലഗിരിയിൽ എത്തിയത്. ഇവിടെ എത്തിയ ആൾ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംങ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയിൽ എത്തി മദ്യം വാങ്ങുകയായിരുന്നു.
കോയമ്പേട് മാർക്കറ്റിൽ ഇഞ്ചി വിൽപ്പനകടയിൽ ജോലി ചെയ്യുന്ന സഹോദരനിൽ നിന്നാണ് ഇയാൾക്കു കോവിഡ് പകർന്നത്. കോയമ്പത്തൂരിലെ കോയമ്പേട് മാർക്കറ്റിൽ നിന്നും എത്തിയ സഹോദരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നതിനാൽ യുവാവിനോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.
എന്നാൽ, ഈ നിർദേശം ലംഘിച്ചാണ് ഇയാൾ തമിഴ്നാട്ടിലേയ്ക്കു പോയി മദ്യം വാങ്ങിയത്. വെള്ളിയാഴ്ച ഇയാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ മദ്യശാല അടച്ചു പൂട്ടി. യുവാവിനെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുമുണ്ട്.