
കോട്ടയം: കാത്തിരിപ്പിനൊടുവില്‍ മുഖ്യമന്ത്രിയായി, തിങ്കളാഴ്ച സത്യപ്രതിജ്ഞ. അതിന് മുൻപേ കോട്ടയത്തുനിന്നുള്ള മന്ത്രിമാർ ആരൊക്കെ ?
മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്‌ട്രീയ കാലാവസ്‌ഥയിലെ മാറ്റങ്ങള്‍ മന്ത്രി സ്‌ഥാന വീതം വയ്‌ക്കലിലുമുണ്ടാകുമോയെന്ന ആശങ്ക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. എങ്കിലും ഉറച്ച മൂന്നു മന്ത്രി സ്‌ഥാനങ്ങള്‍ ജില്ലയിലെ യു.ഡി.എഫ്. നേതൃത്വം പ്രതീക്ഷിക്കുന്നു, ചിലപ്പോള്‍ അത് നാലിലേക്ക് എത്തിയേക്കാമെന്നും കണക്കുകൂട്ടുന്നു.
ഇന്നും നാളെയുമായി മന്ത്രി സ്‌ഥാനങ്ങള്‍ സംബന്ധിച്ചു ധാരണയില്‍ എത്തുമെന്നാണ് സൂചന.
സീനിയോരിറ്റി, ഘടകകക്ഷി പ്രാധാന്യം എന്നിവ കണക്കാക്കിയാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍ എന്നിവര്‍ക്കു മന്ത്രി സ്‌ഥാനം ലഭിച്ചേക്കാം. ചിലപ്പോള്‍ മന്ത്രി സ്‌ഥാനം മാറി സ്‌പീക്കര്‍ സ്‌ഥാനമാകും ലഭിക്കുക. സാമുദായിക പരിഗണന, യുവത്വം, വിജയത്തിലെ പ്രത്യേകത തുടങ്ങിയ കാരണങ്ങള്‍ അനുകൂലമായാല്‍ ചാണ്ടി ഉമ്മനും നറുക്കുവീണേക്കാം. കോണ്‍ഗ്രസില്‍ നിന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രധാന വകുപ്പോടെ തന്നെ മന്ത്രിയാകുമെന്നാണു നേതാക്കളുടെ പ്രതീക്ഷ. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്ന സാഹചര്യമുണ്ടാകുമോയെന്നും നേതാക്കള്‍ ഉറ്റുനോക്കുന്നു.
മന്ത്രി പോലുമാകാതെ മുഖ്യമന്ത്രി കസേരയിലേക്കു സതീശന്‍ എത്തിയതുപോലെ ആദ്യ അവസരത്തില്‍ വിജയിച്ച് നിയമസഭയിലേക്ക് എത്തിയവരെ നേതൃത്വം പരിഗണിക്കുമോയെന്ന കൗതുകവും അണികള്‍ക്കുണ്ട്.
എം.ജെ. സെബാസ്‌റ്റ്യന്‍, നാട്ടകം സുരേഷ്, റോണി കെ. ബേബി, കെ. ബിനി മോന്‍ എന്നിവര്‍ ജില്ലയില്‍ നിന്നുള്ള പുതുമുഖ കോണ്‍ഗ്രസ് എം.എല്‍.എമാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഘടക കക്ഷികളില്‍ മോന്‍സ് ജോസഫ് സുപ്രധാന വകുപ്പുമായി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, മാണി സി. കാപ്പന്റെ കാര്യത്തില്‍ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഡി.സി.കെ. പാര്‍ട്ടിയുടെ പേരിലാണു കാപ്പന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും യു.ഡി.എഫ്. സ്വതന്ത്രനായാണ് ഇത്തവണ മത്സരത്തെ നേരിട്ടത്. അതേസമയം, സുപ്രധാന രണ്ടു തെരഞ്ഞെടുപ്പുകളില്‍ പാലാ പിടിച്ചെടുത്ത കാപ്പനെ അവഗണിക്കരുതെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.







