
സ്വന്തം ലേഖകൻ
കോട്ടയം: കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം. നഗരത്തിന്റ ഇരുവശങ്ങളിലും പൊതു ഇടങ്ങളിലും ഫ്ലക്സ് ബോർഡുകള്‍ കൊണ്ടു നിറഞ്ഞു. പൊതു സ്ഥലത്ത് ബോർഡ് സ്ഥാപിക്കരുതെന്നും നിലവിലുള്ളവ നീക്കം ചെയ്യണമെന്നും അല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നുമുള്ള ഹൈക്കോടതി വിധി നിലവിലുള്ളതാണ്. പക്ഷേ കോടതി വിധിക്ക് പുല്ലുവില കല്‍പ്പിച്ച് രാഷ്ട്രീയ പാർട്ടികളും, സംഘടനകളും ബോർഡ് വയ്ക്കാൻ മത്സരിക്കുകയാണ്. നട്ടംതിരിയുന്നത് പൊതുജനം.വിവിധ പാർട്ടികള്‍ നടത്തി വരുന്ന യാത്രകള്‍ ജില്ല കടന്ന് പോയിട്ടും കൂറ്റൻ ബോർഡുകള്‍ ഇതുവരെ മാറ്റിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പടുത്തതോടെ സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന മുഖങ്ങളുമായി വഴിനീളെ ബോർഡുകള്‍ നിറയും. ഇതിന് പുറമെയാണ് ഏതെങ്കിലും കടലാസ് സംഘടനാ ഭാരവാഹി ആകുന്നവർ പണംമുടക്കി സ്വന്തം ബോർഡുകള്‍ നിരത്തുന്നത്. ഒപ്പം ഉത്സവം, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരസ്യ ബോർഡുകള്‍ വേറെയും.
2021 ലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും, ജസ്റ്റിസ് ഷാജി പി ചാലിയും, 2018ല്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വഴിയരികിലെ ഫ്ലക്സ് ബോർഡുകളും കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടത്. വിധി വന്ന് ഒരാഴ്ച അധികൃതർ നടപടിയെടുത്തെങ്കിലും പിന്നീടെല്ലാം പഴയപടിയായി. പിന്നീട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന സർവകക്ഷിയോഗത്തിലും പരസ്യങ്ങളും കൈയേറ്റങ്ങളും ഒഴിപ്പാക്കാനുള്ള തീരുമാനമെടുത്തിരുന്നു.
കോട്ടയം നഗരമദ്ധ്യത്തില്‍ വാഹനങ്ങളുടെ കാഴ്ചമറച്ച് നിരവധി ബോർഡുകളാണുള്ളത്. കെ.കെ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സെൻട്രല്‍ ജംഗ്ഷനിലേക്ക് കയറുന്നത് ഭീതിയോടെയാണ്. ബൈക്ക് യാത്രക്കാർക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. നേരെ തിരുനക്കരയ്ക്ക് കട്ട് ചെയ്ത് കയറാൻ അനുവാദമില്ലെങ്കിലും രാത്രികാലങ്ങളില്‍ വാഹനത്തിരക്കില്ലാത്തതിനാല്‍ പലരും പോകുന്നുണ്ട്. ബോർഡുകള്‍ കാരണം മറുവശത്ത് നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാനാകില്ല. ഇത്അപകടത്തിന് കാരണമാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേറെ ചില സ്ഥലത്ത് വഴിയാത്രക്കാരുടെ തല ഇടിക്കുന്ന വിധത്തിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ ഉത്തരവാദിത്വമുള്ള നഗര സഭയും ഒ ന്നും ചെയ്യുന്നില്ല.



