
സ്വന്തം ലേഖിക
കോട്ടയം: റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ വണ്ടിച്ചെക്ക് നല്‍കി വ്യാപക നിലയില്‍ ജില്ലയില്‍ തട്ടിപ്പ്.
ആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ ഹിന്ദിക്കാരായി രംഗപ്രവേശം ചെയ്യുന്ന മലയാളിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്.
ഞീഴൂര്‍ സ്വദേശിയായ അഭിഭാഷകന്‍റെ ഒരു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 15ഏക്കര്‍ സ്ഥലം 15കോടിക്കു വാങ്ങാൻ ഒരു സംഘം ആളുകള്‍ എത്തുമ്പോള്‍ തുടങ്ങുന്നു തട്ടിപ്പ്. ഇവര്‍ക്ക് സ്ഥലം ഇഷ്ടപ്പെടുന്നു. രണ്ടു മൂന്നു ദിവസം കൊണ്ട് സ്ഥലമുടമയുടെ പ്രീതി സമ്പാദിക്കുന്നു. കൂടെ വരുന്ന ഒരാള്‍ ബ്രോക്കറാകുന്നു.
ഇയാള്‍ക്ക് മൂന്ന് ശതമാനം കമ്മീഷൻ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. സ്ഥലമെടുത്താല്‍ കമ്മീഷൻ കൊടുക്കാൻ ഉടമയ്ക്കും പ്രയാസമില്ല. പിന്നീട് സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ കോപ്പികള്‍ വാങ്ങും.
കരാര്‍ എഴുതാൻ എഴുത്തുകാരന്‍റെ അടുത്ത് എത്തി ചെക്ക് അഡ്വാൻസായി നല്‍കി ഉടമയെ സന്തോഷിപ്പിക്കുന്നു.
ഉടമയുടെ പ്രീതി സമ്പാദിച്ചു കഴിഞ്ഞു കൂടെ വരുന്ന പൂജാരിയെ കൊണ്ടു ഒരു ലക്ഷം രൂപ കടം ചോദിപ്പിക്കും. ചെക്ക് കൈയിലിരിക്കുന്നതു കൊണ്ട് ഉടമ കൊടുക്കുന്നു. പിന്നീട് ഇവരാരും ഉടമയുടെ അടുത്തേക്ക് വരില്ല.
കൈയിലിരിക്കുന്ന ചെക്ക് ബാങ്കില്‍ കൊടുക്കുമ്പോഴാണ് വണ്ടി ചെക്കാണെന്ന് അറിയുന്നത്.
കടം കൊടുത്ത ഒരു ലക്ഷം നഷ്ടപ്പെടുകയും ചെയ്യും. അഭിഭാഷകനു സംഭവിച്ചതു പോലെ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.
പ്രതികള്‍ മലയാളികളാണെന്നു മാത്രമേ അറിയാവൂ. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങളില്‍ പരാതി വരാറുണ്ടെന്നു പോലീസ് പറയുന്നു.