കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കും വൈസ് ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം ഇന്ന്; ബിജെപി അംഗങ്ങൾ വിട്ടുനിൽക്കും; ക്വാറം തികയാതെ അവിശ്വാസം തള്ളാൻ സാധ്യത
കോട്ടയം: നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയര്‍മാൻ ബി ഗോപകുമാറിനും എതിരായ അവിശ്വാസ പ്രമേയം ഇന്ന്.
നഗരസഭയിലെ മുൻ ജീവനക്കാരൻ നടത്തിയ പെന്‍ഷന്‍ ഫണ്ട് തിരിമറിയുടെ പശ്‌ചാത്തലത്തില്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനും വൈസ് ചെയര്‍മാന്‍ ബിഗോപകുമാറിനുമെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയമാണ് ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ ഒൻപതിനു അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കും. വിട്ടുനില്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും തീരുമാനിച്ചതോടെ അവിശ്വാസം പാസാകില്ല. ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ക്കു പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
52 അംഗ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ 26 പേര്‍ വേണം. എന്നാല്‍, അവിശ്വാസം പാസാകണമെങ്കില്‍ 27 പേരുടെ പിന്തുണയും വേണം. യു.ഡി.എഫിന് 21 അംഗങ്ങളും ഒരു സ്വതന്ത്രയുമാണുള്ളത്. എല്‍.ഡി.എഫ് അംഗബലം 22 ആണ്. 22 അംഗങ്ങള്‍ വീതമാണ് ഇരുകൂട്ടർക്കുമുള്ളത്. എട്ട് അംഗങ്ങളുള്ള ബി.ജെ.പി യോഗത്തിന് എത്തിയാല്‍ മാത്രമേ ചര്‍ച്ച പോലും നടക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ബിജെപി അംഗങ്ങൾ അവിശ്വാസ ചർച്ചയ്ക്ക് എത്താൻ സാധ്യത കുറവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിന്‍സി സെബാസ്‌റ്റ്യനെതിരേ മുൻപ് രണ്ടു തവണ എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നിരുന്നു. ആദ്യത്തേതു ബി.ജെ.പി.പിന്തുണയോടെ പാസായെങ്കിലും പിന്നീട് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിട്ടുനിന്നതോടെ ബിന്‍സി വീണ്ടും അധ്യക്ഷയായി തിരികെ എത്തുകയായിരുന്നു. രണ്ടാമത്തെ അവിശ്വാസത്തില്‍ ബി.ജെ.പി. വിട്ടു നിന്നതിനാല്‍ ചര്‍ച്ചയ്‌ക്ക് എടുക്കാൻ സാധിച്ചില്ല.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉപാധ്യക്ഷന്‍ ബി.ഗോപകുമാറിനെതിരായ അവിശ്വാസം. അധ്യക്ഷയ്‌ക്കെതിരേ അവിശ്വാസത്തിലെ അതേ നിലപാടാകും വൈസ് ചെയര്‍മാനെതിരായ അവിശ്വാസത്തിലും ബി.ജെ.പി. സ്വീകരിക്കുക.