തിരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം നഗരസഭ; രണ്ടുംകല്‍പ്പിച്ച്‌ സിപിഎം; സ്ഥാനാര്‍ഥി ആരെന്ന ചർച്ചയില്‍ യുഡിഎഫ്; കഴിഞ്ഞ തവണ യുഡിഎഫിനെ ഭാഗ്യം തുണച്ചു; ഇത്തവണ അടിവലികള്‍ക്ക് സാധ്യത; ബിന്‍സി സെബാസ്റ്റ്യൻ്റെ നിലപാട് നിര്‍ണായകമാകും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നഗരസഭയാണ് കോട്ടയം.

ഇത്തവണയും ചർച്ചകൾ കൊഴുക്കുകയാണ്. നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 15ന് നടക്കാനിരിക്കെ ഉയരുന്ന പ്രധാന ചോദ്യം ആരാണ് സ്ഥാനാര്‍ഥികള്‍ എന്നതാണ്. കോട്ടയം നഗരസഭയില്‍ വനിതാ സംവരണമാണ് അധ്യക്ഷ പദവി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കോട്ടയം നഗരസഭാ ചെയര്‍മാന്‍ പോസ്റ്റിലേക്ക് മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇടതു ക്യാമ്പില്‍ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍മാന്‍ പദവിയിലേക്ക് മല്‍സരിക്കുമോ എന്ന് യുഡിഎഫ് ക്യാമ്പ് ഉറപ്പിച്ച്‌ പറയുന്നില്ല. ചെയര്‍മാന്‍ പദവി ആര്‍ക്ക് എന്ന് തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തേണ്ടി വരുമെന്നാണ് സൂചന. കഴിഞ്ഞ തവണ ഭാഗ്യമാണ് യുഡിഎഫിന് തുണയായത്. ഇത്തവണ ചില അടിവലികള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

കഴിഞ്ഞ തവണ എല്‍ഡിഎഫ് 22 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് 21 സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് എട്ടും. യുഡിഎഫ് നേതൃത്വവുമായി അകന്ന് സ്വതന്ത്രയായി മല്‍സരിച്ച ബിന്‍സി സെബാസ്റ്റ്യന്‍ ജയിച്ചതിന് ശേഷം യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ 52 അംഗ നഗരസഭയില്‍ 22, 22, 8 എന്ന നിലയിലായി സീറ്റുകളുടെ എണ്ണം. എല്‍ഡിഎഫും യുഡിഎഫും തുല്യ നിലയിലെത്തിയതോടെ നറുക്കെടുക്കുകയായിരുന്നു. ഭാഗ്യം തുണച്ചത് യുഡിഎഫിനെ. ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാ അധ്യക്ഷയാകുകയും ചെയ്തു.

ബിന്‍സിയെ കൂടെ ചേര്‍ത്തതിലും അധ്യക്ഷ പദവി നല്‍കിയതിലും യുഡിഎഫിലെ ചില അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. അതിനിടെയാണ് സെപ്തംബര്‍ അവസാന വാരത്തില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബിജെപി പിന്തുണച്ചതോടെ എല്‍ഡിഎഫിൻ്റെ പ്രമേയം പാസായി, യുഡിഎഫ് ഭരണം വീണു. സിപിഎം-ബിജെപി കൂട്ടുകെട്ടാണ് കോട്ടയത്ത് കണ്ടത് എന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ വിമര്‍ശിച്ചു.

ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പ്രമേയത്തെ പിന്തുണച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ് എന്നായിരുന്നു ഇടതു ക്യാമ്പ് വാദിച്ചത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും ഇടതുപക്ഷം വ്യക്തമാക്കി. യുഡിഎഫിൻ്റെ ദുര്‍ഭരണത്തില്‍ സഹികെട്ടാണ് അവിശ്വാസത്തെ പിന്തുണച്ചത് എന്നായിരുന്നു ബിജെപിയുടെ നിലപാട്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഷീജ അനില്‍ തന്നെയാകും എത്തുക എന്നാണ് വിവരം. ബിജെപിക്ക് വേണ്ടി റീബ വര്‍ക്കിയും എത്തും. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥിയാര് എന്ന് വ്യക്തമല്ല. ബിന്‍സി സെബാസ്റ്റ്യന്‍ മല്‍സരിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് ഉറപ്പിച്ച്‌ പറയുന്നില്ല. ബിന്‍സിയെ മാറ്റി മറ്റൊരു വനിതാ നേതാവിനെ മല്‍സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫിലുണ്ട് എന്നാണ് സൂചന.

യുഡിഎഫ് നല്‍കുന്ന വിപ്പ് ബിന്‍സി സെബാസ്റ്റ്യന് ബാധകമാകില്ല എന്നാണ് വിവരം. ബിന്‍സിയുടെ നിലപാട് വളരെ നിര്‍ണായകമാകും. അതേസമയം, ബിന്‍സിയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ മറ്റു അംഗങ്ങള്‍ക്കുണ്ടാകുന്ന അതൃപ്തി തിരിച്ചടിയാകുമോ എന്ന ആശങ്കയും യുഡിഎഫിലുണ്ട്.

അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച്‌ വോട്ട് ലഭിച്ചാല്‍ ബിജെപി ആദ്യം പുറത്താകും. യുഡിഎഫും എല്‍ഡിഎഫും മല്‍സരിച്ചാല്‍ തുല്യ വോട്ടുകള്‍ കിട്ടും. ഏതെങ്കിലും ഒരംഗത്തിൻ്റെ വോട്ട് മാറിയാല്‍ പോലും ഭരണത്തില്‍ മാറ്റം വരും. അവിശ്വാസ വോട്ടടെുപ്പില്‍ ഒരു ഇടത് അംഗത്തിൻ്റെ വോട്ട് അസാധുവായിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാന്‍ എല്‍ഡിഎഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.