സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു; പതിനായിരങ്ങൾ ശമ്പളം വാങ്ങി സർക്കാർ ആശുപത്രിയുടെ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന  ലാബ് ടെക്നീഷ്യൻ തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി; നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു; പതിനായിരങ്ങൾ ശമ്പളം വാങ്ങി സർക്കാർ ആശുപത്രിയുടെ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി; നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു. സർക്കാർ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ രാജേഷ് തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി.

ഏറ്റുമാനൂർ കൂടല്ലൂർ സർക്കാർ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ലാബിൽ പരിശോധനയ്‌ക്ക്‌ എത്തുന്നവരുടെ രക്തസാമ്പിളുകൾ  ടെക്‌നീഷ്യൻ തന്നെ എടുക്കുകയും തൊട്ടടുത്ത് ഭാര്യ നടത്തുന്ന ലാബിൽ ടെസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ പേരിലുള്ള ലാബിൽ നടത്തുന്ന ടെസ്റ്റുകളുടെ സാമ്പിൾ ശേഖരിക്കുന്നതും , പണം വാങ്ങുന്നതും സർക്കാർ ലാബിൽ തന്നെ.

ഡോക്ടർമാർ കുറിക്കുന്ന ഏത്‌ ടെസ്‌റ്റും പുറത്ത്‌ തന്നെ പരിശോധിക്കണമെന്നും അത് ഭാര്യയുടെ ലാബിൽ തന്നെ വേണമെന്നും ടെക്‌നീഷ്യന്‌ നിർബന്ധമാണ്‌. സാമ്പിളുകൾ ശേഖരിക്കാൻ സ്വകാര്യ ലാബിലെ ആളുകൾ വരുമെന്ന്‌ പറഞ്ഞിട്ട്‌ ഭാര്യയുടെ ലാബിലേക്ക്‌ സർക്കാർ സംവിധാനം ഉപയോഗിച്ച് സാമ്പിളുകൾ ടെക്‌നീഷ്യൻ തന്നെ ശേഖരിക്കും. സ്വകാര്യ ലാബിലേക്കുള്ള പണവും ഇയാൾ തന്നെ വാങ്ങും. സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടികഴിഞ്ഞാൽ പിന്നെ ടെക്‌നീഷ്യൻ ഭാര്യയുടെ ലാബിലാണ്‌ ജോലി ചെയ്യുന്നത്. ഇതിനെല്ലാം ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും കൂട്ട് നിൽക്കുകയുമാണ്.

ഏറ്റുമാനൂരിന് സമീപം കൂടല്ലൂർ സർക്കാർ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ലാബ്‌ ടെക്‌നീഷ്യൻ രാജേഷിനെതിരെയാണ്‌ പരാതി. പതിനായിരങ്ങൾ സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ ലാബിനെ സഹായിക്കുന്ന
ലാബ്‌ ടെക്‌നീഷ്യൻ രാജേഷിനെതിരെ നിരന്തരമായ പരാതി വന്നതോടെ തേർഡ്‌ ഐ ന്യൂസ്‌ ടീം നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഞങ്ങൾ പുറത്ത്‌ വിടുന്നത്.

പാവപ്പെട്ടവന് പരിശോധനകൾ സൗജന്യമായി നല്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ ഗവ.ആശുപത്രിയുടെ പുറത്ത്‌ ഭാര്യയുടെ പേരിൽ ലാബ് തുടങ്ങി സ്വന്തം കീശ വീർപ്പിക്കുകയും നിർദ്ധനരായ രോഗികളെ കൊള്ളയടിക്കുകയുമാണ്.

ഭാര്യയുടെ പേരിൽ കൂടല്ലൂർ ജംഗ്ഷനിലുള്ള “മെഡ്‌ സർവ്വീസ്‌ ” എന്ന സ്വകാര്യ ലാബിലേക്കാണ്‌ ഇയാൾ സാമ്പിളുകൾ എടുത്തു നൽകുക. സാമ്പിൾ എടുക്കുന്നതും പണം വാങ്ങുന്നതും സർക്കാർ ആശുപത്രിയിൽ ഇരുന്നു കൊണ്ട് രാജേഷ്‌ തന്നെയാണ് ചെയ്യുന്നത്.

ഈ തട്ടിപ്പ് സംബന്ധിച്ച് നിരന്തരമായി പരാതിവന്നതിനെ തുടർന്നാണ് തേർഡ് ഐ ന്യൂസ് സംഘം അന്വേഷണത്തിന് ആശുപത്രിയിൽ എത്തിയത്. ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുകയും ശ്വസം മുട്ടലും, കതപ്പും ഉണ്ടെന്നും, നടക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു.
വിദഗ്ധ പരിശോധന ആവശ്യമാണെന്നും എൽ എഫ് ടിയും, ( ലിവർ ഫങ്ഷൻ ടെസ്റ്റ് ) ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റും പരിശോധിക്കാൻ കുറിച്ചു. കുറിപ്പടിയുമായി തേർഡ് ഐ ന്യൂസ് സംഘം ലാബിലെത്തി. എന്നാൽ ഇത് ഇവിടെ പരിശോധിക്കില്ലെന്നും പുറത്തെ ലാബിൽ പരിശോധിക്കണമെന്നും രാജേഷ് പറഞ്ഞു.

തുടർന്ന് രണ്ട് പരിശോധനയ്ക്കുമായി 600 രൂപ നല്കിയാൽ പുറത്തെ ലാബിൽ പരിശോധിച്ച് റിസൾട്ട് നല്കാമെന്ന് രാജേഷ് പറഞ്ഞു. ഇതനുസരിച്ച് തേർഡ് ഐ സംഘം 600 രൂപ നല്കി. തുടർന്ന് രക്ത സാമ്പിളും രാജേഷ് തന്നെ എടുത്തു. ഏതാനും മിനിറ്റുകൾക്കകം ഇയാളുടെ ഭാര്യയെത്തി രക്തസാമ്പിളുമായി പുറത്തോട്ട് പോയി.

സർക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ലാബിനെ ഇയാൾ സഹായിയുന്നത്. ഒരു മണിക്കൂർ കഴിഞ്ഞ് രാജേഷിന്റെ ഭാര്യ ആശുപത്രി ലാബിലെത്തി റിസൽട്ട് നൽകുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസമായി രാജേഷിനെ നിരീക്ഷിച്ച ശേഷമാണ് തേർഡ് ഐ സംഘം നേരിട്ട് ആശുപത്രിയിൽ എത്തിയത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യവും സംഘത്തിന് ലഭിച്ചു.
പുറത്ത് മറ്റൊരു ലാബും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടേക്ക് ആളുകൾ പോകാതിരിക്കാനാണ് സാമ്പിളുകൾ ഹെൽത്ത് സെന്ററിൽ വെച്ച് രാജേഷ് തന്നെ നേരിട്ട് എടുക്കുന്നതും പണം വാങ്ങുന്നതും.

സംഭവത്തിന് ശേഷം തേർഡ് ഐയിൽ നിന്നും ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുത്ത നേഴ്സിംങ്ങ് അസിസ്റ്റൻ്റായ വനിത രാജേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിൽ നിന്നും ജീവനക്കാർക്ക് കൃത്യമായി വിഹിതം കിട്ടുന്നുണ്ടെന്ന് മനസിലാക്കാം.

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിജിലൻസ് മേധാവി എന്നിവർക്ക് പരാതി നൽകി.