play-sharp-fill
പുതുവര്‍ഷത്തില്‍ കോട്ടയം ജില്ലയില്‍ നടന്നത് എട്ട് മുങ്ങി മരണങ്ങള്‍; മരിച്ചവരിലേറെയും വിനോദ സഞ്ചാരത്തിനെത്തുന്ന യുവാക്കളും ബന്ധു വീട്ടിലെത്തുന്ന കുട്ടികളും; റീല്‍സും സെല്‍ഫിയും വില്ലനാകുമ്പോൾ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശവുമായി അഗ്‌നിശമന സേന

പുതുവര്‍ഷത്തില്‍ കോട്ടയം ജില്ലയില്‍ നടന്നത് എട്ട് മുങ്ങി മരണങ്ങള്‍; മരിച്ചവരിലേറെയും വിനോദ സഞ്ചാരത്തിനെത്തുന്ന യുവാക്കളും ബന്ധു വീട്ടിലെത്തുന്ന കുട്ടികളും; റീല്‍സും സെല്‍ഫിയും വില്ലനാകുമ്പോൾ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശവുമായി അഗ്‌നിശമന സേന

കോട്ടയം: പുതുവര്‍ഷം ജില്ലയില്‍ ഇതുവരെയുണ്ടായത് എട്ടു മുങ്ങി മരണങ്ങള്‍.

മരിച്ചതിലേറയും യുവാക്കള്‍. അവധിക്കാലം ആരംഭിച്ചതോടെ മുങ്ങിമരണമടക്കമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശവുമായി അഗ്‌നിശമന സേന.


മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും അധികം വിദ്യാര്‍ഥികള്‍ മുങ്ങിമരിക്കുന്ന സമയമായതിനാലാണു പ്രത്യേക നിര്‍ദേശം. മുന്‍വര്‍ഷങ്ങളില്‍ മരിച്ചതിലേറെയും 20 വയസിനു താഴെയുള്ളവരാണ്. അവധിക്കാലത്ത് ബന്ധുവീട് സന്ദര്‍ശനത്തിനെത്തുന്നവരാണു മുങ്ങി മരിക്കുന്നതിലേറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തില്‍പ്പെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സെല്‍ഫിയും റീല്‍സും പകര്‍ത്താനുള്ള ശ്രമത്തിനിടെയും അപകടങ്ങളുണ്ടാകുന്നതു പതിവായി.

ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കല്‍, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കല്‍ ചീളുകള്‍, കുഴികള്‍ എന്നിവ അപകടമുണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിത ഗര്‍ത്തങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്.

മീനച്ചില്‍, മണിമലയാറുകള്‍ക്ക് പുറമേ കിഴക്കന്‍ മേഖലകളിലും പനച്ചിക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറക്കുളങ്ങള്‍ നിരവധി വിദ്യാര്‍ഥികളുടെ ജീവനെടുത്തിട്ടുണ്ട്. ലഹരിയും വില്ലനാകുന്നുണ്ട്.

ലഹരിയില്‍ ഒരിക്കലും വെള്ളത്തിലിറങ്ങരുത്. നീന്തല്‍ അറിയില്ലെങ്കിലും സുഹൃത്തുക്കള്‍ക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തില്‍ ഒരുകാരണവശാലും പുഴയിലിറങ്ങരുതെന്നു അഗ്‌നിശമന സേന പറയുന്നു.

നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവന്‍ കൂടി അപകടത്തിലാകും. പുറമെ പുല്ലുവളര്‍ന്നു നില്‍ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാണെന്നത് തെറ്റായ ധാരണയാണ്. വെള്ളത്തില്‍ വീണവര്‍ക്കു കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിക്കാം.

വിനോദയാത്രയ്ക്കിടെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം ജലാശയങ്ങളില്‍ ഇറങ്ങരുത്. മറ്റുള്ളവരെ രക്ഷിക്കാന്‍ നീന്തലറിയാത്തവര്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുത്. പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാന്‍ ശ്രമികകണം.

പാറക്കുളങ്ങളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക. അവധിക്കാലത്ത് കുട്ടികളെ ഒറ്റയ്ക്കോ കൂട്ടുകാരുമായോ കുളത്തിലോ പുഴയിലോ കുളിക്കാനോ മീന്‍പിടിക്കാനോ പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അഗ്‌നിശമന സേന മുന്നറിയിപ്പിച്ചു നല്‍കുന്നു.