കോട്ടയം ജില്ലയിൽ അപകടങ്ങൾ വർധിക്കുന്നു; മൂന്നു മാസത്തിനിടെ നടന്നത്‌ 17 അപകട മരണം;  സുരക്ഷാ ബോര്‍ഡുകളും ക്രാഷ്‌ ബാരിയറുകളും കാടുകയറി കിടക്കുന്നു; കൊടും വളവുകൾ, അശ്രദ്ധമായ ഡ്രൈവിം​ഗ് അപകട സാധ്യത വര്‍ധിപ്പിക്കുന്നു

കോട്ടയം ജില്ലയിൽ അപകടങ്ങൾ വർധിക്കുന്നു; മൂന്നു മാസത്തിനിടെ നടന്നത്‌ 17 അപകട മരണം; സുരക്ഷാ ബോര്‍ഡുകളും ക്രാഷ്‌ ബാരിയറുകളും കാടുകയറി കിടക്കുന്നു; കൊടും വളവുകൾ, അശ്രദ്ധമായ ഡ്രൈവിം​ഗ് അപകട സാധ്യത വര്‍ധിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം:അപകടമരണങ്ങൾ കോട്ടയം ജില്ലയിൽ ക്രമാതീതമായി വർധിക്കുന്നതായി കണക്കുകൾ. മൂന്നു മാസത്തിനിടെ നടന്നത്‌ 17 അപകട മരണം. 2021 മുതല്‍ 2023 മാര്‍ച്ച്‌ മാസം വരെ 2168 അപകടങ്ങളിലായി 169 പേരാണു നിരത്തില്‍ മരണത്തിനു കീഴടങ്ങിയതെന്നാണു പോലീസിന്റെ കണക്ക്‌. ചുരുങ്ങിയ കാലയളവില്‍ 290 അപകടങ്ങളില്‍ 17 പേര്‍ മരിക്കുകയും 331 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. ഏപ്രില്‍ മാസത്തെ കണക്കു കൂടി പരിശോധിച്ചാല്‍ മരണസംഖ്യ വര്‍ധിക്കും.പാലാ പൊന്‍കുന്നം റോഡ്‌, കെ. കെ. റോഡ്‌, എം.സി. റോഡ്‌ തുടങ്ങി ജില്ലയിലെ പ്രധാന റോഡുകളിലാണ്‌ അപകടങ്ങളേറെയും.

കെ. കെ. റോഡ്‌ ഉള്‍പ്പെടുന്ന ദേശീയ പാതയില്‍ 6 കിലോമീറ്ററിനുള്ളില്‍ 6 സ്‌ഥിരം അപകടസ്‌ഥലങ്ങളാണുള്ളത്‌. കൊടും വളവുകള്‍ നിറഞ്ഞ ഈ സ്‌ഥലങ്ങളില്‍ സുരക്ഷാ വീഴ്‌ചകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കെകെ റോഡില്‍ ചിറ്റടി മുതല്‍ കൊടികുത്തി വരെയുള്ള സ്‌ഥലങ്ങളിലാണ്‌ അപകടങ്ങള്‍ നിത്യ സംഭവം ആകുന്നത്‌. നാലു കെടും വളവുകള്‍ ഉള്‍പ്പെട്ട ഈ സ്‌ഥലങ്ങളില്‍ ചെറുതും വലുതുമായ അപകടങ്ങളില്‍ 6 ജീവനുകള്‍ ഇതുവരെ നഷ്‌ടമായി. കാടു മൂടിയതിനാല്‍ ക്രാഷ്‌ ബാരിയറുകള്‍ കാണാന്‍ കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങള്‍ ആവര്‍ത്തിച്ച അട്ടിവളവില്‍ വീതി കൂട്ടി വളവിന്റെ ചെരിവു നിവര്‍ത്തിയെങ്കിലും അപകടങ്ങള്‍ക്കു കുറവില്ല. വാഹനങ്ങള്‍ അമിത വേഗത്തില്‍ എത്തുന്നതു തന്നെയാണ്‌ ഇവിടെ അപകട കാരണം. സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി മോട്ടര്‍ വാഹന വകുപ്പ്‌ ജില്ലയില്‍ സ്‌ഥാപിച്ച 44 എഐ ക്യാമറകളുടെ പ്രവര്‍ത്തനത്തോടെ അപകടങ്ങള്‍ കുറയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.

ഹൈറേഞ്ച്‌ പാതയിലും അപകടങ്ങള്‍ വര്‍ധിക്കുന്നു. ഹൈറേഞ്ച്‌ പാതയില്‍ സുരക്ഷാ ബോര്‍ഡുകളും ക്രാഷ്‌ ബാരിയറുകളും എല്ലാം കാടു കയറിയ നിലയിലാണ്‌. റോഡിന്റെ ടാറിങ്‌ വരെ കാടു കയറിയിട്ടും ഇവ വെട്ടി നീക്കാന്‍ നടപടിയില്ല. ഇതുമൂലം കാല്‍നട യാത്രക്കാര്‍ റോഡില്‍ കയറി നടക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.