
സ്വന്തം ലേഖകൻ
കോട്ടയം: കെട്ടിട നികുതിയുമായി ബന്ധപ്പെട്ട് നഗരസഭയിൽ നടന്ന അടിയന്തര കൗൺസിലിൽ നിന്നും ചെയർപേഴ്സണും വൈസ് ചെയർമാനും ഇറങ്ങിപ്പോയി. ഇതോടെ കൗൺസിൽ ഹാൾ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കാണ്.
അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും കൗൺസിൽ പിരിച്ചു വിടാതെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും, വൈസ് ചെയർമാൻ ബി.ഗോപകുമാറും, ബിജെപി കൗൺസിലർമാരും യുഡിഎഫിലെ ഒരു വിഭാഗം കൗൺസിലർമാരും ഇറങ്ങി പോയതോടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അടിയന്തര കൗൺസിൽ തുടരണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്ന് ചട്ടപ്രകാരം അധ്യക്ഷനാകേണ്ട വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിലവിലുള്ള പ്രതിപക്ഷ അംഗവും, ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാനും കൗൺസിലിലെ മുതിർന്ന അംഗവുമായ ജോസ് പളളിക്കുന്നേൽ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാരും ഈ നിലപാടിനൊപ്പം ഉറച്ചു നിന്നു. ഇതോടെ
ജോസ് പള്ളിക്കുന്നേൽ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു
കെട്ടിട നികുതി വർദ്ധനവ് ഒരു ലക്ഷത്തിലധികം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമാണ്. ജോസ് പള്ളിക്കുന്നേൽ അധ്യക്ഷനായ യോഗത്തിൽ 2023 വർഷത്തെ നികുതി മാത്രം അടച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി കൊടുക്കാൻ തീരുമാനമായി. ജനങ്ങൾക്ക് വേണ്ടിയാണ് ചരിത്രപരമായ ഈ തീരുമാനം പ്രതിപക്ഷം ഏറ്റെടുത്തതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
നഗരസഭാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യുഡിഎഫിലെ എംപി സന്തോഷ് കുമാർ, സാബു മാത്യു, എം.എ ഷാജി, സിൻസി പാറയിൽ, ബിന്ദു സന്തോഷ്കുമാർ, ധന്യമ്മ ഗിരീഷ്, ലിസി മണിമല, ഷീനാ ബിനു, മോളിക്കുട്ടി സെബാസ്റ്റ്യൻ തുടങ്ങിയ ഭരണപക്ഷ കൗൺസിലർമാരും കൗൺസിൽ തീരുമാനത്തിനൊപ്പം ഉറച്ചു നിന്നു .