
ജീവന് ഭീഷണിയായി നിൽക്കുന്ന കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിന്റെ ഹർജിയിൻമേൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി; ആകാശപാതയുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് ഐഐടിക്ക് നിർദ്ദേശം നല്കി ഹൈക്കോടതി
സ്വന്തം ലേഖകൻ
കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിന്റെ ഹർജിയിൻമേൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി.
മുൻപ് കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലങ്കിൽ പൊളിച്ച് കളഞ്ഞ് കൂടെയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തുടർന്ന് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തിര റിപ്പോർട്ട് നല്കാനും സർക്കാരിനോട് ആവശ്യപ്പെട്ട് ഹർജി മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാമെന്ന റിപ്പോർട്ടാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ പണിപൂർത്തികരിക്കാൻ സാധിക്കുന്ന കാലതാമസം വ്യക്തമാക്കണമെന്നും ആകാശപാതയുടെ ഉറപ്പ് പരിശോധിക്കണമെന്നും തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഇതേ തുടർന്നാണ് ആകാശപാതയുടെ ഉറപ്പ് പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ പാലക്കാട് ഐഐടിക്ക് ഹൈക്കോടതി നിർദ്ദേശം നല്കിയത്.
പകുതി പണിത് നിർത്തിയിരിക്കുന്ന ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാറാണ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിട്ടുണ്ട്.
ഏഴ് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് ആർക്കും ഉപകാരമില്ലാതെ നിർത്തിയിരിക്കുന്ന ആകാശ പാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കുകയോ, അല്ലാത്ത പക്ഷം പണിത ഭാഗം പൊളിച്ചുകളയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി നല്കിയത്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹാജരായി