play-sharp-fill
കൊറോണ വൈറസ് ജനിതകഘടന പൂർണമായും ഡീക്കോഡ് ചെയ്തതായി റഷ്യ: ഇനി മരുന്നുകൾ കണ്ടെത്തും: വൈറസിന്റെ സൂക്ഷ്മചിത്രം പുറത്തുവിട്ടു

കൊറോണ വൈറസ് ജനിതകഘടന പൂർണമായും ഡീക്കോഡ് ചെയ്തതായി റഷ്യ: ഇനി മരുന്നുകൾ കണ്ടെത്തും: വൈറസിന്റെ സൂക്ഷ്മചിത്രം പുറത്തുവിട്ടു

സ്വന്തം ലേഖകൻ

 

മോസ്‌കോ: കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂർണമായി ഡിക്കോഡ് ചെയ്തതായി റഷ്യ. വൈറസിന്റെ ചിത്രങ്ങളും റഷ്യൻ സ്ഥാപനം പുറത്തുവിട്ടു. സ്മോറോഡിൻത്സേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ളുവൻസയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.


 

 

ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നോവോസിബിർസ്‌കിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി (വെക്ടർ)യിലെ ഗവേഷകരാണ് വൈറസിന്റെ സൂക്ഷ്മചിത്രം എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമാണ്. പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാനും രോഗത്തിനെ ചെറുക്കുന്ന മരുന്നുകൾ കണ്ടെത്താനും ഈ അറിവ് സഹായിക്കുമെന്നു സ്മോറോഡിൻത്സേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ളുവൻസ തലവൻ ദിമിത്രി ലിയോസ്നോവ് പറഞ്ഞു.

 

വൈറസിന്റെ ജനിതക പഠനം വൈറസിന്റെ പരിണാമത്തെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഗവേഷകരെ സഹായിക്കുമെന്നും ദിമിത്രി ലിയോസ്നോവ് വ്യക്തമാക്കുന്നു. കോവിഡ് 19 രോഗിയിൽനിന്നെടുത്ത സാമ്പിൾ ഉപയോഗിച്ച് SARS-CoV-2 കൊറോണവൈറസിന്റെ പൂർണമായ ജനിതകഘടന ആദ്യമായി കണ്ടെത്തിയതായി റഷ്യൻ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്താകമാനം കൊറോണ വ്യാപിക്കുകയാണ്. ഇതുവരെ 10,100ഓളം പേർ മരണപ്പെട്ടു. രണ്ടരലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ പിന്തള്ളി ഇറ്റലിയിൽ മരണം വർദ്ധിക്കുകയാണ്. 3500 പേരാണ് ഇറ്റലിയിൽ മരിച്ചത്. രോഗികളുടെ എണ്ണം 42,000 കടന്നു. ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടി. ചൈനയിൽ 3,245 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം ഇറ്റലിയിൽ 427 പേർ മരിച്ചു. അതേസമയം, ലോകത്താകെ 90,000 പേർ രോഗവിമുക്തി നേടിയെന്നത് ആശ്വാസമേകുന്നു.