Spread the love

പത്തനംതിട്ട : കൂടൽ ഹൗസിംഗ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ഇടപാടുകാർ.
വായ്പ എടുത്ത പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്നാണ് ഇടപാടുകാരുടെ പരാതി.

video
play-sharp-fill

11 ഓളം പേരാണ് വർഷങ്ങളായി ആധാരത്തിനായി സൊസൈറ്റിയിൽ കയറി ഇറങ്ങുന്നത്. ആധാരത്തിനായി നടന്നു നടന്ന് ചെരുപ്പ് പലത് തേഞ്ഞതല്ലാതെ പ്രശ്നത്തിന് ഒരു പരിഹാരവും ഉണ്ടായില്ല.വീട് വയ്ക്കാനായി ആധാരം പണയപ്പെടുത്തി വായ്പയെടുത്തവരാണ് ദുരിതത്തിലായതത്.

വൻ തട്ടിപ്പാണ് ഇതിന് പിന്നിൽ നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വായ്പ ചോദിച്ചെത്തിയവരുടെ ആധാരങ്ങൾ ഈട് വെച്ച് സൊസൈറ്റി ഹൗസിങ് ഫെഡറേഷനിൽ നിന്ന് വായ്പയെടുക്കുകയും ഈ തുക തിരിച്ചടക്കാതിരിക്കുകയുമായിരുന്നു.എന്നാൽ കൂടൽ സൊസൈറ്റിയിലെ മുൻ ഭരണ സമിതി ഇടപാടുകാരുടെ പണം ഹൗസിങ്ങ് ഫെഡറേഷനിൽ അടയ്ക്കാതെ സൊസൈറ്റിയിലെ ദൈനംദിന ആവശ്യങ്ങൾ ഉപയോഗിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൗസിങ് ഫെഡറേഷന് നൽകാനുള്ള പണം സൊസൈറ്റി നൽകിയാൽ മാത്രമേ യഥാർത്ഥ ഉടമകൾക്ക് ആധാരങ്ങൾ തിരികെ കിട്ടുകയുള്ളൂ.

ഇടപാട് തീർത്തപ്പോൾ വായ്പ എടുത്തതിന്റെ ഇരട്ടിയിലധികം തുക മുതലും പലിശയും ചേർത്ത് തിരിച്ചടച്ചവരാണ് ഇവർ. പണം തിരികെയടച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വായ്പ ബാധ്യത തുടരുന്നു.

കലഞ്ഞൂർ സ്വദേശിയായ രാമചന്ദ്രൻ നായർ 2003 ലാണ് പത്ത് സെന്റ് ഭൂമി പണയപ്പെടുത്തി 75000 രൂപ വായ്പ എടുത്തത്. 2016 ൽ വായ്പ തിരിച്ചടച്ചു. അന്ന് മുതൽ ആധാരം കിട്ടാനുള്ള ശ്രമം തുടങ്ങി. പക്ഷെ ഇതുവരെ ഫലമുണ്ടായില്ല. ഇതിനിടെ കരൾ രോഗ ബാധിതനായി രാമചന്ദ്രൻ നായർ മരിച്ചു. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളുമായി രാമചന്ദ്രൻ നായരുടെ ഭാര്യ സ്മിത ഇപ്പോഴും ആധാരം കിട്ടാനുള്ള വഴികൾ തേടുകയാണ്.

രാമചന്ദ്രനടക്കം നാല് പേർ ചേർന്ന് കോടതിയെ സമീപിച്ചിരുന്നു. മന്ത്രിമാർക്ക് അടക്കം പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഭരണസമിതിക്കെതിരെ പരാതി ഉയർന്നതോടെ മുൻ ഭരണ സമിതിയുടെ കാലത്തെ അപാകതയാണെന്നും വേഗത്തിൽ നടപടിയുണ്ടാവുമെന്നുമാണ് ഇപ്പോഴത്തെ ഭരണ സമിതിയുടെ വിശദീകരണം.