
കൊല്ലം: കൊല്ലം നഗരത്തിലെ കൊലപാതകത്തില്‍ പ്രതി സീരിയല്‍ കില്ലറെന്ന നിഗമനത്തില്‍ പൊലീസ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങള്‍ ഒരേ രീതിയിലാണ് നടന്നത്.
പ്രതി തമിഴ്നാട് സ്വദേശിയാണെന്നാണ് സംശയം.
ഏപ്രില്‍ 19-നാണ് പാരിപ്പള്ളിയില്‍ ആദ്യ കൊലപാതകം നടക്കുന്നത്. അതിനുപിന്നാലെ മേയ് 25-ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ മാത്രം അകലെ രണ്ടാമത്തെ കൊലപാതകവും നടന്നു. ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരേ വ്യക്തി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ തുടർക്കഥ ആകുമ്പോള്‍ പ്രതികളെ പിടികൂടാൻ ആകാതെ പൊലീസ്. സിറ്റി പൊലീസ് പരിധിയില്‍ കൊലപാതകവും കവർച്ചകളും കവർച്ചാ ശ്രമങ്ങളും നടന്നെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. തെരഞ്ഞെടുപ്പ് കാലത്ത് ട്രാൻസ്ഫറായി വന്ന ഉദ്യോഗസ്ഥർ അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നു എന്നതാണ് ഉയരുന്ന ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ആശുപത്രിക്ക് സമീപത്തെ സ്റ്റെയിൻ ട്രേഡിങ് കമ്പനിയില്‍ നിന്ന് 23 ലക്ഷം രൂപയാണ് ഏപ്രില്‍ 27ന് മോഷണം പോയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. നഗരത്തില്‍ മുൻപ് മോഷണം നടത്തിയ സംഘത്തില്‍ പെട്ട ആള് ഉള്‍പ്പടെ ആണ് കടയില്‍ കയറിയത് എന്ന് കണ്ടെത്തി. പ്രതികളെ പിടികൂടാൻ ആകാതെ സിറ്റി പൊലീസ് ഇരുട്ടില്‍ തപ്പുന്നു.
ജനുവരി 27 ആയിരുന്നു രണ്ടിടത്തെയും മോഷണശ്രമം. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം. പണം ലഭിക്കാതെ വന്നതോടെ മടങ്ങി. പ്രൊഫഷണല്‍ രീതിയില്‍ കവർച്ച നടത്തുന്ന ഇതര സംസ്ഥാന മോഷണ സംഘം ആണ് പിന്നില്‍ എന്നതാണ് പൊലീസിന്റെ ഏക കണ്ടെത്തല്‍. നഗര ഹൃദയത്തില്‍ കുറ്റവാളികള്‍ അഴിഞ്ഞാടുമ്പോള്‍ സിറ്റി പൊലീസിന്റെ രാത്രികാല പെട്രോളിങ് ഉള്‍പ്പെടെ എത്രമാത്രം കാര്യക്ഷമമാണ് എന്ന സംശയം ഉയരുന്നു.







