സഞ്ജുവില്ലാതെ ഇന്ത്യൻ ലോകകപ്പ് സ്‌ക്വാഡ്: ധോണി ഉപദേഷ്ടാവ്; കോഹ്ലി ക്യാപ്റ്റൻ; രോഹിത് വൈസ് ക്യാപ്റ്റൻ
തേർഡ് ഐ സ്‌പോട്‌സ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയെ ഉപദേഷ്ടാവാക്കി പ്രഖ്യാപിച്ച് ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
റിസർവ് താരങ്ങളായി മൂന്നു പേരേക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയുെട നേതൃത്വത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. രവി ശാസ്ത്രിയാണ് പരിശീലകൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ ഉപദേഷ്ടാവായി തെരഞ്ഞെടുത്തതാണ് ശ്രദ്ധേയ നീക്കം. ഇന്ത്യയുടെ ലോകകപ്പ് ടീം ഇങ്ങനെ :
രോഹിത് ശർമ, വിരാട് കോലി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, രാഹുൽ ചാഹർ.റിസർവ് താരങ്ങൾ: ശ്രേയസ് അയ്യർ, ദീപക് ചാഹർ, ശാർദൂൽ ഠാക്കൂർ.
അതേസമയം ശ്രീലങ്കക്കെതിരായ പരമ്ബരയിലെ മോശം പ്രകടനത്തെത്തുടർന്ന് മലയാളി താരം സഞ്ജു സാംസണും പരമ്ബരയിലെ ക്യാപ്റ്റനായിരുന്ന ശിഖർ ധവാനും ടീമിൽ ഇടം നേടിയില്ല. മാർക്കു മുൻതൂക്കം നൽകുന്ന ടീമിനെയാണു പ്രഖ്യാപിച്ചിരിക്കുന്നത്.
ദീർഘനാളായി ടീമിനു പുറത്തായിരുന്ന രവിചന്ദ്രൻ അശ്വിൻ മടങ്ങിയെത്തിയപ്പോൾ രവീന്ദ്ര ജഡേജ സ്ഥാനം നിലനിർത്തി. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, രാഹുൽ ചാഹർ എന്നിവർ ടീമിൽ ഇടം പിടിച്ചപ്പോൾ വാഷിങ്ടൻ സുന്ദറും യുസ്വേന്ദ്ര ചെഹലും പുറത്തായി. മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവരാണു ടീമിലെ പേസർമാർ.
ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് മാറ്റിയിരുന്നു. മത്സരങ്ങൾ നടക്കുന്നത് ഇവിടെയാണെങ്കിലും സാങ്കേതികമായി ബിസിസിഐ തന്നെയാണ് ലോകകപ്പിന്റെ ആതിഥേയർ.
ഒക്ടോബർ 17നാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുക. നവംബർ 14നാണ് ഫൈനൽ. പാക്കിസ്ഥാൻ, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന രണ്ടു ടീമുകളും ഉൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ.ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 24ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ്. ഒക്ടോബർ 31ന് ന്യൂസീലൻഡ്, നവംബർ മൂന്നിന് അഫ്ഗാനിസ്ഥാൻ, നവംബർ അഞ്ച്, എട്ട് തീയതികളിൽ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമുകൾ എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരക്രമം.
നവംബർ പത്തിന് സെമി ഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മിക്ക മത്സരങ്ങളും ദുബായിലാണ്. അഫ്ഗാനെതിരായ മത്സരം മാത്രം അബുദാബിയിൽ നടക്കും.