കോടിമത നാലുവരിപ്പാതയിലെ അശ്രദ്ധമായ ഡ്രൈവിംങിന് മറ്റൊരു രക്തസാക്ഷി കൂടി: അപകടത്തിൽ പരിക്കേറ്റ് 22 ദിവസമായി ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശിയായ യുവാവ് മരിച്ചു; മരിച്ചത് ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: അഞ്ചു വർഷം മാത്രം പ്രായമായ കോടിമതയിലെ നാലുവരിപ്പാതയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് അറുതിയാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷകൾ അസ്ഥാനത്താകുന്നു. നാലുവരിപ്പാതയിലെ സ്ഥിരം അപകടവേദിയായ മധ്യഭാഗത്തെ ഡിവൈഡറിൽ അപകടത്തിൽപ്പെട്ട് 22 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിയായ യുവാവ് മരിക്കുക കൂടി ചെയ്തതോടെയാണ് അപകടങ്ങളുടെ പട്ടിക ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 28 ന് കോടിമത നാലുവരിപ്പാതയുടെ മധ്യത്തിൽ സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂലവട്ടം കുന്നമ്പള്ളി തടത്തിൽ വീട്ടിൽ പരേതനായ മനോഹരന്റെ മകൻ അനുരാജാ(കൊച്ചുമോൻ -38) ണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊച്ചുമോൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും , തെള്ളകം കാരിത്താസ് ആശുപത്രിയും ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളിലേയ്ക്കു അണുബാധ കടന്നതോടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചുമോന്റെ മരണം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമത നാലുവരിപ്പാതയ്ക്ക് മധ്യത്തിലെ ഡിവൈഡർ മുറിച്ച് കടക്കുകയായിരുന്ന കൊച്ചുമോനും, സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കോട്ടയം ഭാഗത്തു നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലൂടെ മീറ്ററുകളോളം സ്‌കൂട്ടർ വലിച്ചു നീക്കി കൊണ്ടുപോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇതുവഴി എത്തിയ ആംബുലൻസിൽ കൊച്ചുമോനെയും സുഹൃത്തിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങളിൽ അടക്കം അണുബാധ കണ്ടെത്തിയതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് കൊല്ലാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ – വടവാതൂർ പറത്താനം മേഴ്സി. മാതാവ് – ശാന്തമ്മ വേളൂർ കണ്ടപ്പശേരി കുടുംബാംഗം. മക്കൾ – അശ്വിൻ, ആവണി.