കൊച്ചി വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് ആദ്യമായി ഒരു ഓമനമൃഗം

Spread the love

 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വളർത്തുമൃഗങ്ങളെയും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം സജ്ജമായി. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടിയെയാണ് ആദ്യമായി കൊച്ചിയില്‍നിന്ന് ദോഹ വഴി ദുബായിയിലേക്ക് എത്തിച്ചത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ‘ലൂക്ക’ കൊച്ചിയില്‍നിന്ന് യാത്ര ആരംഭിച്ചത്.

 

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് സിയാലിന് ‘പെറ്റ് എക്‌സ്പോര്‍ട്ട്’ അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി.

 

ശീതീകരിച്ച പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍മാര്‍, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവര്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവ സിയാല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളില്‍ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ.എന്നാലിപ്പോള്‍ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാര്‍ഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സസ്യങ്ങളും ഫലങ്ങളും കൊണ്ടുപോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈന്‍ സെന്റര്‍’ കാര്‍ഗോ വിഭാഗത്തിനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് കാര്‍ഗോ ഹാന്‍ഡ്ലിങ് ഏജന്‍സികളെയോ എയര്‍ലൈനുകളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്.