
തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാണെന്ന രാഷ്ട്രീയ ആരോപണങ്ങൾക്കിടെ, സർക്കാർ മാറിയ സമയത്ത് ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പിന്റെ വിവരാവകാശ രേഖ. ഈ മാസം ഒന്നുവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം സർക്കാർ പുറത്തിറക്കാനിരിക്കെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
കേരളം “പാപ്പരായ സംസ്ഥാനമായി” മാറിയെന്ന മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പരാമർശം അടുത്തിടെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൂർണമായി തകർന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമും ഖജനാവ് കാലിയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തിയിരുന്നു. ഖജനാവ് കാലിയല്ലെന്നും ഏകദേശം 6,000 കോടി രൂപ ബാക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതും ഖജനാവിൽ ആവശ്യമായ പണമുണ്ടായിരുന്നതിനാലാണെന്നും ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







