കേരളത്തില്‍ പിണറായി വിരുദ്ധചേരി സജീവമാകുന്നു: നയിക്കുന്നത് എംഎ ബേബിയും തോമസ് ഐസക്കും ജി. സുധാകരനും സിഎസ് സുജാതയും: എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകാതിരിക്കാന്‍ പിണറായി വിജയനും എംവി ഗോവിന്ദനും മധുരയില്‍ പരമാവധി പയറ്റി പരാജയപ്പെട്ടു.

Spread the love

തിരുവനന്തപുരം:എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകാതിരിക്കാന്‍ പിണറായി വിജയനും എംവി ഗോവിന്ദനും മധുരയില്‍ പരമാവധി പയറ്റിനോക്കി പരാജയപ്പെട്ടു. പ്രാകാശ് കാരാട്ടിന്റെയും വൃന്ദാ കാരാട്ടിന്റെ ശക്തമായ നിലപാടിനു മുന്നില്‍ പിണറായി കീഴടങ്ങുകയായിരുന്നു. മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ എംഎ ബേബി ജനറല്‍ സെക്രട്ടറിയാകാതിരിക്കാന്‍ പിണറായി കേരള ഘടകത്തെയും ബംഗാള്‍ ഘടകത്തെയും ഉപയോഗിച്ച്‌ കരുക്കള്‍ നീക്കിയിരുന്നു. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന കോഴ കൊടുക്കാറ്റിനു മുന്നില്‍ പിണറായി വിജയന്റെ സകല ഇമ്മേജും മുഖംമൂടിയും അഴിഞ്ഞുവീണു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സര്‍വ ഇമേജുകളും നഷ്ടപ്പെട്ട പിണറായിക്ക് പ്രകാശ് കാരാട്ടിന്റെ സമ്മര്‍ദത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

video
play-sharp-fill

സിപിഎമ്മില്‍ ആദ്യകാലം മുതല്‍ വിഎസ് പക്ഷത്ത് ഉറച്ചുനിന്നിരുന്ന എംഎ ബേബി ഇന്നും പിണറായി വിജയനോട് പൂര്‍ണമായി വിധേയപ്പെടാത്ത നേതാവാണ്. വിഎസ് ഗ്രൂപ്പിനെ വിഭാഗീയതക്കാര്‍ എന്നു വിശേഷിപ്പിച്ച്‌ പിണറായി വെട്ടിനിരത്തി പാര്‍ട്ടി പിടിച്ചടക്കിയ കാലത്തും എംഎ ബേബി നിഷ്പക്ഷനായി നിലകൊണ്ടയാളാണ്. പിണറായി പക്ഷം വിഭാഗീയതയെ വെട്ടിനിരത്തിയ ശേഷവും ബേബിയെ പൂര്‍ണമായി വരുതിയിലാക്കാന്‍ പിണറായി പക്ഷത്തിന് കഴിഞ്ഞിരുന്നില്ല. പോളിറ്റ് ബ്യൂറോ അംഗവും കൊല്ലം രൂപതയിലെ ലത്തീന്‍ കത്തോലിക്കാ സഭാംഗവുമായതിനാല്‍ മാത്രമാണ് പിണറായി വിജയന് ബേബിയെ വെട്ടിയൊതുക്കാന്‍ പറ്റാതിരുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതോടെ ബേബിയെ പഴയതുപോലെ ഒതുക്കി കളയാന്‍ പിണറായിക്കു സാധിക്കില്ലെന്നു വ്യക്തവുമാണ്.
മാത്രവുമല്ല കേരളത്തില്‍ എംഎ ബേബിയുടെയും തോമസ് ഐസക്കിന്റെയും ജി. സുധാകരന്റെയും സിഎസ് സുജാതയുടെയും നേതൃത്വത്തില്‍ കുറെക്കാലമായി പിണറായി വിരുദ്ധ ചേരി അണിയറയില്‍ സജീവമാണ്. ആ ഗ്രൂപ്പ് ആസന്നഭാവിയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നതില്‍ സംശയമില്ല. അടുത്ത തെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ എല്‍ഡിഎഫിനെ നയിക്കുമെന്ന് പറയുമ്പോഴും മൂന്നാമതും മുഖ്യമന്ത്രിയാകുമോ എന്ന് എംഎ ബേബി പറയാന്‍ തയാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയന്‍ കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണെന്നും അതിനാല്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാകും ഇടതുപക്ഷ മുന്നണിയെ നയിക്കുമെന്നും ബേബി പറയുന്നുണ്ട്. എന്നാല്‍ തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം ഫലം വന്നതിന് ശേഷം ഉണ്ടാകേണ്ടതാണ് എന്നാണ് എംഎ ബേബി പറഞ്ഞത്. അതിന്റെ അര്‍ഥം പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിയാകാമെന്ന ആഗ്രഹനം ബേബി നടപ്പാക്കില്ലെന്നു തന്നെയാണ്.

ലാവ്‌ലിന്‍ കേസും കരിമണല്‍ കോഴക്കേസും പിണറായി വിജയനെ കുരുക്കിലാക്കിയിരിക്കെ പോളിറ്റ് ബ്യൂറോയില്‍ പിണറായി ഇനി നന്നായി വിയര്‍ക്കേണ്ടിവരും. സിപിഎമ്മിലെ ബംഗാള്‍ ചേരി എംഎ ബേബിയോടൊപ്പം ചേര്‍ന്നാല്‍ പിണറായി വിജയന്റെ സിപിഎം ഏകാധിപത്യം ഏറെക്കാലം മുന്നോട്ടുപോകില്ലെന്നതാണ് നിലവിലെ സാഹചര്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേബിയെ മത്സരിപ്പിക്കാതിരുന്നതും പിണറായി വിജയന്റെ ശക്തമായൊരു നീക്കമായിരുന്നു. ബേബി ജയിച്ചാല്‍ മന്ത്രിസ്ഥാനം കൊടുക്കാതിരിക്കുന്നതിന്റെ ഭാഗമായായിരുന്നു പിണറായി വിജയന്റെ ഇത്തരമൊരു നീക്കം.

കൊല്ലം ലോക് സഭാ മണ്ഡലത്തില്‍ പ്രേമചന്ദനെപ്പോലെ ഒരു നേതാവിനോട് വിജയിക്കില്ലെന്ന് അറിയാമായിട്ടും പിണറായി പക്ഷം രണ്ടു തവണ മത്സരിപ്പിച്ചതും തോല്‍വി മുന്നേ കണ്ടാണ്. ബേബിയുടെ ജനപിന്തുണ ഇടിഞ്ഞു എന്ന് ഉറപ്പാക്കാനും ദുര്‍ബലനാക്കാനുമായിരുന്നു ഇത്തരമൊരു നീക്കം. മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും ബേബിയെ പാര്‍ട്ടി സമ്മര്‍ദം ചെലുത്തി മത്സരിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും നേര്‍ച്ചക്കൊഴിയായി കൊല്ലത്ത് ബേബിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചന നടത്തിയത് മൂന്നാമൂഴം ഒരു തോല്‍വി കൂടി ഉറപ്പാക്കാനായിരുന്നു.

തനിക്കു പറ്റില്ലെന്ന് ബേബി ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് തെല്ലും ഇമേജില്ലാതെ നില്‍ക്കുന്ന മുകേഷിനെ കളത്തിലിറങ്ങി നാണം കെട്ട തോല്‍വി പാര്‍ട്ടി ഏറ്റുവാങ്ങിയത്. എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന് പിബി യോഗം തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ പാര്‍ട്ടി ബംഗാള്‍ ഘടകത്തെ പിണറായി കൂട്ടുപിടിച്ചിരുന്നു. അശോക് ധവ്‌ള, മുഹമ്മദ് സലീം, സൂര്യകാന്തി മിശ്ര അടക്കമുള്ള നേതാക്കളെ കൈയിലെടുത്തായിരുന്നു ഈ കരുനീക്കം.

ഇ.എം.എസ്. നമ്ബൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. ശനിയാഴ്ച രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. ഇതോടെ പിണറായി വിജയന്റെ കരുനീക്കങ്ങള്‍ അപ്പാടെ പിഴയ്ക്കുകയും ചെയ്തു. പോളിറ്റ് ബ്യൂറോയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് പ്രകാശ് കാരാട്ട് വിശദീകരിച്ചതോടെ പാര്‍ട്ടി തീരുമാനത്തെ ഇല്ലാതാക്കാന്‍ പിണറായി-ഗോവിന്ദന്‍ ടീമിന് സാധിക്കാതെ വന്നു. പാര്‍ട്ടിയില്‍ എഴുതി തള്ളാന്‍ പറ്റാത്ത വിധം ശക്തനായ നേതാവാണ് എംഎ ബേബി.

1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗവും 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗവുമായ ബേബി, 2012-ലാണ് പോളിറ്റ് ബ്യൂറോയിലെത്തുന്നത്. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. പിണറായി വിജയന്‍ കേരള ഘടകത്തിലെ സര്‍വാധിപതിയും ഏകാധിപതിയുമായതോടെ ബേബി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചുവടുമാറുകയായിരുന്നു. കേരളത്തില്‍ നിലനിന്നാല്‍ പിണറായി പക്ഷത്തിന്റെ കണ്ണിലെ കരടാകുമെന്ന് ബേബിക്ക് അറിയാമായിരുന്നു.

ബേബിയെ തകര്‍ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ലത്തീന്‍ കത്തോലിക്കാ സമുദയത്തില്‍ നിന്നുതന്നെയുള്ള ജോണ്‍ ബ്രിട്ടാസിനെ പിണറായി കളത്തിലിറക്കിയത്. നിലവില്‍ രാജ്യസഭയിലെ അംഗമായ ജോണ്‍ ബ്രിട്ടാസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിപ്പിക്കാനും അത്തരത്തില്‍ ബേബിയുടെ കേരളത്തിലെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കാനുമാണ് പിണറായിയുടെ കളികള്‍. ഈ സാഹചര്യത്തില്‍ 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.1986-ലും 1992-ലും ബേബി രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

മധുരയില്‍നിന്ന് ആകെ നാണംകെട്ടും മാനം പോയിയുമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുക. മകള്‍ വീണ തായിക്കണ്ടി കരിമണല്‍ക്കോഴക്കേസില്‍ അഴിയെണ്ണുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി തുടരണോ എന്നു തീരുമാനിക്കാന്‍ പോളിറ്റ് ബ്യൂറോ നിര്‍ണായക ഘടകമാണ്. ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ എംഎ ബേബി പിറണായി വിജയനെ വെട്ടിനിരത്തുമെന്ന് തീര്‍ച്ചയാണ്. വീണയ്‌ക്കെതിരെ ഇത്ര നാണം കെട്ട നാറ്റക്കേസ് പുറത്തു വന്നതോടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമാകാനുള്ള സാധ്യതയും സാഹചര്യവും നഷ്ടമായി. മരുമകനെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ ആറ്റുനോറ്റിരുന്ന പിണറായി ആകെ തകര്‍ന്ന് തരിപ്പണമായാണ് തിരുവനന്തപുരത്തേക്കു മടങ്ങുന്നത്.