തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു ഒരുങ്ങി ജില്ല: സ്ഥാനാർത്ഥികളും വോട്ടർമാരും ഇന്ന് വോട്ടിനിറങ്ങും; വോട്ടു കൃത്യമായി പോൾ ചെയ്യിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിലെ 2332 പോളിംഗ് ബൂത്തുകളും സജ്ജമായി. ഡിസംബർ ഒൻപതിനു രാവിലെ മുതൽ ജില്ലയിലെ 17 കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്ത പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ അതത് പോളിംഗ് ബൂത്തുകളിൽ എത്തി പ്രാഥമിക ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.

ഡിസംബർ പത്തിനു രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോൾ നടത്തും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് 1512 നിയോജക മണ്ഡലങ്ങളിലായി 5432 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലയിൽ ആകെ 1613594 വോട്ടർമാരാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഒൻപതിനു ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷം ആരോഗ്യ വകുപ്പ് കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റയിൻ നിർദേശിക്കുകയോ ചെയ്ത വോട്ടർമാർക്ക് ബൂത്തിൽ എത്തി വോട്ടു രേഖപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പ്രതിരോധം ഉറപ്പാക്കി പോളിംഗ് സാമഗ്രികളുടെ വിതരണം

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തെർമൽ സ്‌കാനർ ഉപയോഗിച്ച് പനി പരിശോധിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്തശേഷമാണ് പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. തിരക്ക് ഒഴിവാക്കുന്നതിനായി ബ്ലോക്ക് തലത്തിൽ ഓരോ ഗ്രാമപഞ്ചായത്തിനും മുനിസിപ്പാലിറ്റികളിൽ ഓരോ വാർഡുകൾക്കും മുൻകൂട്ടി പ്രത്യേക സമയം നൽകിയായിരുന്നു വിതരണം. സാമഗ്രികൾ ഏറ്റുവാങ്ങിയശേഷം ബൂത്തുകളിലേക്ക് പോയ വാഹനങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കിയിരുന്നു.

വോട്ടിംഗ് യന്ത്രങ്ങളും കോവിഡ് പ്രതിരോധ സാമഗ്രികളും ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് ഓരോ ബൂത്തിലേക്കും ലഭ്യമാക്കിയത്. ഗ്രാമ പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണുള്ളത്.ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും അടങ്ങുന്നതാണ് നഗരസഭകളിലെ വോട്ടിംഗ് യന്ത്രം.

പോളിംഗ് വിവരങ്ങൾ തത്സമയം നൽകാൻ പോൾ മാനേജർ ആപ്പ്

പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പുറപ്പെട്ടതു മുതൽ ഡിസംബർ പത്തിനു വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, വരണാധികാരികൾ എന്നിവർക്ക് ലഭ്യമാകുന്നത് പോൾ മാനേജർ ആപ്ലിക്കേഷനിലൂടെയാണ്. മൊബൈൽ ഫോണിൽ പോൾ മാനേജർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പുറപ്പെട്ടത്.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കാണ് ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ സാധിക്കുക. വോട്ടെടുപ്പിൻറെ പുരോഗതി നിശ്ചിത ഇടവേളകളിൽ ഇതിലൂടെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ലഭിക്കും. നാഷണൽ ഇൻഫർമാറ്റിക്‌സ് സെൻറർ തയ്യാറാക്കിയ ആപ്ലിക്കേഷൻറെ സാങ്കേതിക ഏകോപന ചുമതല ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപ്പാറയ്ക്കാണ്.

വെബ് കാസ്റ്റിംഗ് 17 ബൂത്തുകളിൽ;15 കേന്ദ്രങ്ങളിൽ വീഡിയോഗ്രാഫി

ജില്ലയിൽ പ്രശ്നസാധ്യതാ പട്ടികയിലുള്ള 30 പോളിംഗ് ബൂത്തുകളിൽ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. വോട്ടെടുപ്പ് ദിവസമായ ഡിസംബർ പത്തിനു രാവിലെ 5.30 മുതൽ പോളിംഗ് തീരുന്നതുവരെ ഈ ബൂത്തുകളിലെ നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിലും വെബ് കാസ്റ്റിംഗിലൂടെ തത്സമയം വീക്ഷിക്കാനാകും.

കെൽട്രോണും ഐ.ടി മിഷനും ചേർന്നൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനം ജില്ലാ കളക്ടർ എം. അഞ്ജന പരിശോധിച്ചു. എല്ലാ കേന്ദ്രങ്ങളിലും അക്ഷയ സംരംഭകരാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

ശേഷിക്കുന്ന 13 ബൂത്തുകളിലെ നടപടികൾ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർണമായും വീഡിയോയിൽ പകർത്തും. സ്ഥാനാർഥികളുടെ ആവശ്യപ്രകാരം രണ്ടു പോളിംഗ് ബൂത്തുകളിൽ അവരുടെ ചിലവിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിൽനിന്നും വീഡിയോഗ്രാഫി ഏർപ്പെടുത്തിയിട്ടുണ്ട്.