
ആലപ്പുഴ: സംരംഭം തുടങ്ങുന്നതിനായി ഭിന്നശേഷിക്കാരിയും അച്ഛനും ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കുടുങ്ങി
സംരംഭകയും കുടുംബവും പലതവണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് കെട്ടിടം പൊളിച്ചു നീക്കേണ്ടി വന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആലപ്പുഴ സ്വദേശി ‘എലിസബത്ത് ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍’ ആരംഭിക്കുന്നതിനായി കെട്ടിടം നിര്‍മ്മിക്കുന്നത്. ലൈസന്‍സും പെര്‍മിറ്റും അനുവദിക്കുന്നതിനുള്ള പരിശോധനയ്ക്ക് ഓവര്‍സീയര്‍ എത്തിയപ്പോൾ മുതൽ പ്രശ്‌നങ്ങള്‍ തുടങ്ങി.
ക്രമക്കേടുകള്‍ ഒറ്റത്തവണ കണ്ടെത്തി നല്‍കേണ്ടതിന് പകരം മൂന്ന് തവണയായി ഓരോരോ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയതോടെ നിരവധി തവണ രേഖകളുമായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നു. ഭിന്നശേഷിക്കാരിയായ മകള്‍ക്കായി 65 വയസ്സുള്ള പിതാവാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുകളിലത്തെ നിലയിലെ റഗുലറൈസേഷന്‍ സംബന്ധിച്ച് നോട്ടീസും നല്‍കിയില്ലെന്ന് സംരംഭകയുടെ പിതാവ് ജോണ്‍ ചാക്കോ പറയുന്നു. ഇതിനിടയില്‍ ഓവര്‍സീയറുടെ നിര്‍ദ്ദേശപ്രകാരം രണ്ടു തവണ കെട്ടിടത്തിന്റെ ഇരുവശങ്ങള്‍ പൊളിച്ചു പുനര്‍നിര്‍മ്മിക്കേണ്ടി വന്നു. ഇതോടെ വലിയ സാമ്പത്തിക നഷ്ടവുമുണ്ടായി.
പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയിലോ, ബ്ലോക്ക് പഞ്ചായത്ത് വഴിയോ സബ്‌സിഡി ലഭിക്കുമായിരുന്ന സംരംഭത്തിന് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലവും കാലതാമസം വരുത്തിയതിനാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കേണ്ട ആനുകൂല്യവും നഷ്ടമായി.
ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെ തുടര്‍ന്ന് മാസങ്ങളോളം വിവിധ രേഖകളുമായി ഓഫീസുകള്‍ കയറിയിറങ്ങി വലഞ്ഞതോടെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു കളയുന്നതിന് വയോധികന്‍ തീരുമാനിച്ചു.
നീതി കിട്ടുമെന്ന് പറഞ്ഞ് നാട്ടുകാര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചതോടെ കെട്ടിടം പൊളിച്ചു നീക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.
വ്യവസായ വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് സംരംഭവുമായി മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും ഇപ്പോഴും നിരാശയിലാണ് കുടുംബം. ഉദ്യോഗസ്ഥ വീഴ്ച്ച സംഭവിച്ചുണ്ടോയെന്ന് വിജിലിന്‍സ് വിഭാഗവും അന്വേഷിക്കുന്നതിനെത്തിയിരുന്നു.
ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടായിരുന്നു. നിലവിലുള്ള വീടിന്റെ മുകള്‍ ഭാഗം പണിതിരിക്കുന്നത് അനുമതി വാങ്ങിയിട്ടില്ലായെന്നും അത് അളന്ന് ക്രമവല്‍ക്കരിച്ച് സങ്കേതം സൈറ്റില്‍ ഓണ്‍ലൈനായി തുക അടയ്ക്കണമെന്നുമാണ് പരിശോധന നടത്തിയ ഓവര്‍സീയര്‍ അറിയിച്ചത്. ഓണ്‍ലൈന്‍ സൈറ്റിനെ കുറിച്ച് അജ്ഞതയുണ്ടായിരുന്ന ജോണ്‍ ചാക്കോ ഭീമമായ തുക അടയ്‌ക്കേണ്ടി വരുമോയെന്ന് കരുതി വിസമ്മതിച്ചിരുന്നതായും ലൈസന്‍സിയായ ആര്‍ക്കിടെക്റ്റ് പറഞ്ഞു.
ആശയക്കുഴപ്പത്തിലാക്കിയതോടെ വീണ്ടും കെട്ടിടം പൊളിച്ച് കളയുന്നതിനുള്ള തീരുമാനത്തിലാണ് ജോണ്‍.