ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നീ മൂന്നു വിഭാഗം ആളുകൾക്ക് കടകളിൽ പ്രവേശിക്കാൻ അനുമതി; ശനിയാഴ്ചകളിലും മൂന്നാം ഓണത്തിനും ലോക്ഡൗണില്ല; ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും; ബാ​ങ്കുകളിൽ പ്രവേശിക്കാനും പുതിയ മാർഗരേഖ; പുതിയ തീരുമാനങ്ങൾ, അറിയേണ്ടതെല്ലാം

ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നീ മൂന്നു വിഭാഗം ആളുകൾക്ക് കടകളിൽ പ്രവേശിക്കാൻ അനുമതി; ശനിയാഴ്ചകളിലും മൂന്നാം ഓണത്തിനും ലോക്ഡൗണില്ല; ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും; ബാ​ങ്കുകളിൽ പ്രവേശിക്കാനും പുതിയ മാർഗരേഖ; പുതിയ തീരുമാനങ്ങൾ, അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വരുകയാണ്. ആയിരത്തിൽ പത്തിലേറെപ്പേർ രോഗികളായ വാർഡുകളിൽ മാത്രമാകും ഇനി ട്രിപ്പിൾ ലോക്ഡൗൺ.

യുദ്ധകാല അടിസ്ഥാനത്തിൽ പരമാവധി പേർക്കു വാക്‌സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്നലെ ഇത് സംബന്ധിച്ച വിശദമായ ഉത്തരുകൾ പുറത്തിറങ്ങി. ശനിയാഴ്ചകളിലും മൂന്നാം ഓണത്തിനും ലോക്ഡൗണില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഇന്നലെ പുറത്തിറക്കിയ പുതിയ കോവിഡ് മാർഗരേഖയിൽ മൂന്നു വിഭാഗം ആളുകൾക്കാണു കടകളിൽ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ. ബാങ്കുകൾ, മാർക്കറ്റുകൾ, ഓഫിസുകൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.

പഞ്ചായത്തിലെ ജനസംഖ്യയിൽ രോഗികളുടെ അനുപാതം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണം നടപ്പിലാക്കുക. എല്ലാ ബുധനാഴ്ചയും അനുപാതം പുനർനിർണയിക്കും. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോൾ 1000ൽ പത്തിൽ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മത്സരപരീക്ഷകൾ, റിക്രൂട്ട്‌മെന്റ്, സ്പോർട്സ് ട്രയലുകൾ എന്നിവ നടത്താം. സർവകലാശാലാപരീക്ഷകൾക്കും അനുമതി നൽകി ഉത്തരവായി. എന്നാൽ ചില നിയന്ത്രണങ്ങൾക്ക് മാറ്റമില്ല. സ്‌കൂളുകൾ, കോളജുകൾ, ട്യൂഷൻ സെന്ററുകൾ, തിയറ്ററുകൾ എന്നിവ തുറക്കില്ല.

പൊതുപരിപാടികൾക്ക് അനുമതിയില്ല. ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടുക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40പേർ. വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങിനും 20 പേർക്ക് മാത്രമാണ് അനുമതി.

ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. എന്നാൽ സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ കാരണം 15, 22 തീയതികളിൽ ലോക്ഡൗൺ ഉണ്ടാകില്ല.

പ്രധാനപ്പെട്ട മറ്റു നിർദേശങ്ങൾ

ഓൺലൈൻ പഠനത്തിനു മാത്രമായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കാം. ഓൺലൈൻ ഡെലിവറിക്കു മാത്രമായി മാളുകൾ തുറക്കാം.

കടകൾ, ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ആഴ്ചയിൽ 6 ദിവസം രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം.

ആരാധനാലയങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 40 പേർ മാത്രം. വിസ്തീർണം കുറഞ്ഞ മേഖലകളിൽ എണ്ണം ആനുപാതികമായി കുറയ്ക്കണം.

കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ വാക്‌സീൻ രേഖ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് മുക്തി രേഖ ഇവയിലൊന്ന് വേണമെന്ന നിബന്ധന ‘അഭികാമ്യമാണ്’ എന്നാണു നിയമസഭയിൽ മന്ത്രി പറഞ്ഞത്.

എന്നാൽ പിന്നീടു ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയപ്പോൾ ‘അഭികാമ്യം’ എന്നതു കർശന നിബന്ധനയായി മാറി. അതേസമയം ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്നുണ്ട്.

പുതിയ കോവിഡ് വ്യവസ്ഥകൾ പ്രകാരം ഹോട്ടലുകളിലും റിസോർട്ടുകളിലും ‘ബയോ ബബ്ൾ’ മാതൃകയിൽ താമസസൗകര്യം അനുവദിക്കാം. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടിച്ചേരൽ അനുവദിക്കുന്ന രീതിയാണിത്.

ഒരു ഡോസ് കോവിഡ് വാക്‌സീനെങ്കിലും എടുക്കുകയും ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. പുറത്തുനിന്ന് മറ്റാർക്കും പ്രവേശനമില്ല. കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നതും ബയോ ബബ്ൾ രീതിയിലാണ്.

കടകളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. കുട്ടികളെയും കടകളിൽ കൊണ്ടുപോകാം. ജീവനക്കാരുടെ കോവിഡ് വാക്‌സിനേഷൻ നിലയും ഒരേ സമയം പ്രവേശിപ്പിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണവും പ്രദർശിപ്പിക്കണം.

കടയ്ക്കുള്ളിലും പുറത്തും തിരക്ക് ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്തം കടയുടമയ്ക്കാണ്. അധികൃതർ പരിശോധന നടത്തും. കടയ്ക്കുള്ളിലും പുറത്തും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ്തദ്ദേശ വകുപ്പുകൾ വ്യാപാര സംഘടനകളുടെ യോഗം വിളിക്കണം. ഇതിനായി കടകൾ അവശ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഹോം ഡെലിവറി / ഓൺലൈൻ ഡെലിവറി പ്രോത്സാഹിപ്പിക്കണം.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നു പുറത്തേക്കും തിരിച്ചുമുള്ള യാത്ര അടിയന്തര സന്ദർഭങ്ങളിലൊഴികെ അനുവദിക്കില്ല. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളാകും കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കുക.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കലക്ടർമാർ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കണം. സമ്ബർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനും നിരീക്ഷിക്കാനും (ഹോം ക്വാറന്റീൻ ഉൾപ്പെടെ) വാർഡ് തലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ നിയോഗിക്കും.

കടകളിലും മറ്റും പോകാൻ വാക്‌സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന പുതിയ നിബന്ധന ശക്തമായ എതിർപ്പു മറികടന്നാണു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളിലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലും ഈ നിബന്ധന ശരിയല്ലെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. നിബന്ധന ഏർപ്പെടുത്താമെന്നും കർശനമായി നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

നിബന്ധനകൾ വേണമെന്നു പറഞ്ഞത് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. എന്നാൽ, വിദഗ്ധ സമിതി ഉൾപ്പെടെ ഇതിനെ എതിർത്തു. ഇമ്യൂൺ പാസ്‌പോർട്ട് പോലെയുള്ള സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിൽ വലിയ വിവാദമായെന്നും നിയമപരമായും ധാർമികമായും ഇതു ശരിയല്ലെന്നും അവർ വാദിച്ചു. വാക്‌സീൻ ലഭിക്കാത്തതു ജനങ്ങളുടെ കുറ്റമല്ല; കുത്തിവയ്പ് എടുത്തവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നു പറയുന്നത് അവകാശലംഘനമാണ്.

വാക്‌സീൻ ലഭിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റു രോഗങ്ങളുള്ളവരുമാണെന്നിരിക്കെ അവരെ നിർബന്ധപൂർവം പുറത്തിറക്കുന്നതിലൂടെ വീണ്ടും കോവിഡ് ബാധിക്കാനുള്ള (ബ്രേക് ത്രൂ ഇൻഫക്ഷൻ) സാധ്യതയുണ്ടെന്നും ഇതു മരണകാരണമാകാമെന്നും വിദഗ്ദ്ധർ സർക്കാരിനെ ധരിപ്പിച്ചിരുന്നു. അവലോകന യോഗത്തിൽ ചില ഉദ്യോഗസ്ഥരും ഇക്കാര്യം ചൂണ്ടിക്കാട്ടി.

ജനസംഖ്യാനുപാതിക രോഗനിരക്ക് (ഐപിആർ) 10ൽ കൂടിയാൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നാണു മന്ത്രി പറഞ്ഞതെങ്കിലും ഉത്തരവിൽ കർശന ലോക്ഡൗൺ എന്നാണു പറയുന്നത്. കോവിഡ് തീവ്രവ്യാപന മേഖലകളെ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കി മാറ്റുന്ന കാര്യം അവലോകന യോഗം അംഗീകരിച്ചെങ്കിലും ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

വാക്‌സിനേഷൻ വ്യാപിപ്പിച്ചു സാമൂഹിക പ്രതിരോധം തീർത്ത് കോവിഡിനെ നിയന്ത്രിക്കാനാകുമെന്നും സർക്കാർ കരുതുന്നു. അതേസമയം ആഴ്ചയിൽ 6 ദിവസം കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിനാൽ സെക്രട്ടേറിയറ്റ് പടിക്കലേത് ഉൾപ്പെടെ എല്ലാ സമര പരിപാടികളും നിർത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അറിയിച്ചു.