മന്ത്രിമാർ എല്ലാം ഗുരുതര രോഗത്തിന് ചികിൽസ തേടുന്നവർ , ആരോഗ്യം തീരെയില്ല; ആരോഗ്യമന്ത്രിയ്ക്കു പോലും സർക്കാർ ആശുപത്രിയെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതൽ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങൾ; ആരോഗ്യ സംരക്ഷണത്തിൽ സർക്കാർ ആശുപത്രികൾ നമ്പർ വൺ എന്നു പറയുമ്പോഴും മന്ത്രിമാർക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികൾ

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: ആരോഗ്യ രംഗത്ത് കേരളം നമ്പർ വണ്ണാണെന്നാണ് വയ്പ്പ്. കൊറോണാ ചികിൽസയിൽ ലോ ത്തിലെ ഏറ്റവും മികച്ച ചികിൽസ നല്കി അത് തെളിയിക്കുകയും ചെയ്തു.   വിദ്യാഭ്യാസത്തിന് സർക്കാർ സ്‌കൂളുകളും, ആരോഗ്യ രക്ഷയ്ക്കു സർക്കാർ ആശുപത്രിയും എന്നു പരസ്യം ചെയ്യുന്ന സംസ്ഥാന സർക്കാരിലെ എത്ര മന്ത്രിമാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ലക്ഷങ്ങൾ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റിനായി എഴുതിയെടുക്കുന്ന മന്ത്രിമാരിൽ ഒരാൾ പോലും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും, ജനറൽ ആശുപത്രികളിലും ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്നിരിക്കേ മന്ത്രിമാർ ലക്ഷങ്ങളാണ് ചികിത്സാ ചിലവ് ഇനത്തിൽ എഴുതിയെടുത്തിരിക്കുന്നത്. പതിനായിരം രൂപ മുതൽ രാജ്യത്ത് ഹെൽത്ത്   ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ഈ പതിനായിരം രൂപയുടെ ഇൻഷ്വറൻസ് പോളിസി എടുത്താൻ ഒരു വർഷം സുഖമായി സ്വകാര്യ ആശുപത്രിയികളിൽ ചികിത്സ ലഭിക്കുന്ന സംവിധാനം രാജ്യത്തുണ്ട്. എന്നാൽ, ഇത് നിലനിൽക്കെയാണ് മന്ത്രിമാർ യാതൊരു മാനദണ്ഡവുമില്ലാതെ ലക്ഷങ്ങൾ ചികിത്സാ ചിലവായി എഴുതി എടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ ന്യൂസ് ലൈവ് ശേഖരിച്ച വിവരാവകാശ രേഖ പ്രകാരമാണ് മന്ത്രിമാരുടെ ചികിത്സയുടെ ചിലവ് സംബന്ധിച്ചുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ ഏറ്റവും കൂടുതൽ തുക ചികിത്സയ്ക്കായി ചിലവഴിച്ചവരിൽ മുൻപന്തിയിൽ മന്ത്രിമാരായ തോമസ് ഐസക്കും  വി.എസ് സുനിൽകുമാറുമാണ് .മന്ത്രി തോമസ് ഐസക്ക് 6.85 ലക്ഷവും സുനിൽകുമാർ 6.04 ലക്ഷം രൂപയുമാണ്  ചിലവഴിച്ചിരിക്കുന്നത്. തോമസ് ഐസക് 2017 ൽ 3,00,823 രൂപയും 2018ൽ 1,82,688 രൂപയും 2019 ൽ 2,02,384 രൂപയും  ,മന്ത്രി സുനിൽ കുമാർ 2017 ൽ 1.85 ലക്ഷംരൂപയും, 2018 ൽ 66,849 രൂപയും, 2019 ൽ 3.52 ലക്ഷം രൂപയുമാണ് മന്ത്രി ആരോഗ്യ രക്ഷയ്ക്കായി ചിലവഴിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ ഒന്നാം സ്ഥാനത്താണെന്ന് കൊട്ടിഘോഷിക്കുന്ന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ 5.34 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവഴിച്ചിരിക്കുന്നത്. അധികാരത്തിൽ കയറിയ 2016 ൽ മന്ത്രി കെ.കെ ശൈലജ 2.44 ലക്ഷം രൂപ ചികിത്സാ ഇനത്തിൽ ചിലവഴിച്ചിട്ടുണ്ട്. 2017 ൽ 1.37 ലക്ഷവും, 2018 ൽ 77,224 രൂപയും, 2019 ൽ 75,087 രൂപയുമാണ് ചികിത്സയ്ക്കായി മന്ത്രി കെ.കെ ശൈലജ ചിലവഴിച്ചിരിക്കുന്നത്.

വിദേശത്ത് അടക്കം ചികിത്സ തേടിയ മുഖ്യമന്ത്രി പിണറായി വിജയൻ 2.76 ലക്ഷം രൂപയാണ് ആകെ ചിലവഴിച്ചിരിക്കുന്നത്. 16,663 രൂപ 2016 ലും, 62,265 രൂപ 2017 ലും, 1.55 ലക്ഷം രൂപ 2018 ലും, 41,262 രൂപ 2019 ലും മുഖ്യമന്ത്രി പിണറായി വിജയൻ ചിലവഴിച്ചിട്ടുണ്ട്.

മന്ത്രിമാരിൽ ചികിത്സാ ചിലവിൽ അൽപം കുറവുള്ളത് മന്ത്രിമാരായ എ.കെ ശശീന്ദ്രനും, കെ.ടി ജലീലും, എ.കെ ബാലനും, ഇന്ദ്രശേഖരനും, ഇ.പി ജയരാജനും മാത്രമാണ്. ഇവർ അഞ്ചു പേരും മാത്രമാണ് ഒരു ലക്ഷം രൂപയിൽ താഴെ ചികിത്സാ ഇനത്തിൽ എഴുതി എടുത്തിരിക്കുന്നത്. 2017 ൽ 10,145 രൂപ ചികിത്സാ ഇനത്തിൽ ചിലവഴിച്ചത് മാത്രമാണ് എ.കെ ശശീന്ദ്രന്റെ ചികിത്സാ പട്ടികയിൽ ഉള്ളത്. നാലു വർഷം അധികാരത്തിൽ ഇരുന്നിട്ടും മന്ത്രി എ.കെ ബാലന്റെ പട്ടികയിൽ 53,398 രൂപ മാത്രമാണ് ചിലവഴിച്ചിരിക്കുന്നത്. 16,458 രൂപ 2017 ലും, 23,707 രൂപ 2018 ലും, 12,233 രൂപ 2019 ലും എ.കെ ബാലൻ ചിലവഴിച്ചിരിക്കുന്നത്.

ഇ.ചന്ദ്രശേഖരൻ ആകെ 69,338 രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. 2016 ൽ 5000 രൂപയും, 2017 ൽ 23,443 രൂപയും, 2018 ൽ 19,740 രൂപയും, 2019 ൽ 21,155 രൂപയുമാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ ചിലവഴിച്ചിരിക്കുന്നത്. മന്ത്രി കെ.ടി ജലീൽ 2017 ൽ 73,790 രൂപ മാത്രമാണ് ആകെ ചികിത്സാ ചിലവ് ഇനത്തിൽ ചിലവഴിച്ചിരിക്കുന്നത്.

ആദ്യത്തെ ഒരു വർഷത്തിന്റെ പകുതി മാത്രം അധികാരത്തിൽ ഇരുന്ന മന്ത്രി ഇ.പി ജയരാജൻ 33,200 രൂപ മാത്രമാണ് ചിലവഴിച്ചിരിക്കുന്നത്. എന്നാൽ 2019 ൽ മാത്രം അധികാരം ഏറ്റെടുത്ത മന്ത്രി കെ.കൃഷ്ണൻകുട്ടി ഈ ഒറ്റ വർഷം കൊണ്ട് 3.88 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്.

വനംമന്ത്രി കെ.രാജു നാലു വർഷം കൊണ്ട് 5.83 ലക്ഷം രൂപയും, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 4.50 ലക്ഷം രൂപയും,  മന്ത്രി എം.എം മണി 1.02 ലക്ഷം രൂപയും, മന്ത്രി ടി.പി രാമകൃഷ്ണൻ 4.24 ലക്ഷം രൂപയും, മന്ത്രിമാത്യു ടി തോമസ് 1.82 ലക്ഷം രൂപയും, രാമചന്ദ്രൻ കടന്നപ്പള്ളി 2.10 ലക്ഷം രൂപയും, മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ 5.04 ലക്ഷം രൂപയും, മന്ത്രി പി.തിലോത്തമൻ 1.12 ലക്ഷം രൂപയുമാണ് ചിലവഴിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നല്കി നൂറ് കണക്കിന് കൊറോണാ ബാധിതരുടെ ജീവൻ രക്ഷിച്ച സർക്കാർ മെഡിക്കൽ കോളേജുകളും, ജില്ലാ ആശുപത്രികളുമുള്ളപ്പോൾ മന്ത്രിമാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിന് പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്.