
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തിയ നിർണായക നിയമനങ്ങൾക്ക് തടയിട്ട് ഗവർണർ. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ മുതൽ തദ്ദേശസ്ഥാപന ഓംബുഡ്സ്മാൻവരെയുള്ള നിയമനങ്ങൾക്ക് ശുപാർശനൽകിയെങ്കിലും ലോക്ഭവൻ ഇവയെല്ലാം പിടിച്ചുവെച്ചിരിക്കുകയാണ്.
രണ്ട് പി.എസ്.സി. അംഗങ്ങളുടെയും വിവരാവകാശ കമ്മിഷണറുടെയും നിയമനങ്ങൾക്കും ഗവർണർ രാജേന്ദ്ര ആർലേക്കർ പൂട്ടിട്ടു.
പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ പുതിയ സർക്കാർ അധികാരത്തിൽവന്നശേഷമേ പുതിയ നിയമനങ്ങൾ നടക്കാനിടയുള്ളൂ. പുതിയ സർക്കാരിന്റെ താത്പര്യമനുസരിച്ച് പുതിയ പേരുകൾ നൽകാനും കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നും തലേന്നുമായി വിവിധ സർവകലാശാലാ ഭരണസമിതികളിലേക്കും സർക്കാർ നിയമനം നടത്തി. ഈ നിയമനങ്ങൾ അംഗീകരിച്ച് സർവകലാശാലകളും ഉത്തരവിറക്കിയിട്ടില്ല. കൊച്ചിൻ സർവകലാശാലാ സിൻഡിക്കേറ്റിലേക്കും ആരോഗ്യ സർവകലാശാലാ ജനറൽ കൗൺസിലിലേക്കും ഈരണ്ടു പേരെയാണ് നിയമിച്ചത്. കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് ഒരാളെയും.
നിയമന ഉത്തരവുകൾ സർവകലാശാലകളിൽ ലഭിക്കുമ്പോഴേക്കും പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ഇവ നടപ്പാക്കിയുള്ള സർവകലാശാലാ ഉത്തരവ് വി.സി.മാർ നൽകിയിട്ടില്ല.
തടയിട്ട നിയമനങ്ങൾ
തദ്ദേശ ഓംബുഡ്സ്മാൻ
• തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി ഉപലോകായുക്തയായി വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനാണ് സർക്കാർ ശുപാർശചെയ്തത്. ലോകായുക്തയായി പ്രവർത്തിച്ചവർ സർക്കാരുമായി ബന്ധപ്പെട്ട് നിയമനങ്ങൾ സ്വീകരിക്കരുതെന്നാണ് നിയമവ്യവസ്ഥ. ഇതുകാണിച്ച് ഗവർണർക്ക് പരാതിലഭിച്ചിരുന്നു
ഇൻഫർമേഷൻ കമ്മിഷണർ
• ഇൻഫർമേഷൻ കമ്മിഷണറായി മുൻ ഡി.വൈ.എഫ്.ഐ. നേതാവ് എം. ഹരിലാലിന്റെ പേരാണ് സർക്കാർ നൽകിയത്. നിയമപ്രകാരം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉൾപ്പെട്ട സമിതിയാണ് കമ്മിഷണറുടെ പേരുനൽകേണ്ടത്. എന്നാൽ, യോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. യോഗം നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയും പരാതിലഭിച്ചിട്ടുണ്ട്
പി.എസ്.സി. അംഗങ്ങൾ
• പി.എസ്.സി. അംഗങ്ങളായി കോൺഗ്രസ്-എസിന്റെ ഐ. ഷിഹാബുദ്ദീൻ, സി.പി.ഐ. പ്രതിനിധിയായി അജയകുമാർ എന്നിവരുടെ പേരുകളാണ് സമർപ്പിച്ചത്. പൊതുപ്രവർത്തകരെ പി.എസ്.സി. അംഗമായി നിയമിക്കരുതെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതിനൽകിയിരുന്നു. കൂടാതെ കോൺഗ്രസ്-എസുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും ഉയർന്നു. ഇതിനെത്തുടർന്നാണ് ലോക്ഭവൻ നിയമനം തിടുക്കത്തിൽ വേണ്ടെന്ന നിലപാടെടുത്തത്
സംസ്ഥാന തിര. കമ്മിഷണർ
• നിയമസെക്രട്ടറി കെ.ജി. സനൽകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചതിനും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ജില്ലാ ജഡ്ജിയായതിനാൽ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നിയമനം ഹൈക്കോടതിയുമായി ആലോചിച്ചില്ലെന്ന പരാതിയാണ് ഉയർന്നത്



