കേരള കോൺഗ്രസ് രാഷ്ട്രീയം കോട്ടയത്ത് കലങ്ങി മറിയുന്നു: ഒൻപത് സീറ്റിൽ കണ്ണും നട്ട് കോൺഗ്രസ്; ജോസ് കെ.മാണി പുറത്താകുന്നതോടെ സീറ്റ് മോഹികൾ കൂട്ടത്തോടെ കോട്ടയത്തേയ്ക്ക്

കേരള കോൺഗ്രസ് രാഷ്ട്രീയം കോട്ടയത്ത് കലങ്ങി മറിയുന്നു: ഒൻപത് സീറ്റിൽ കണ്ണും നട്ട് കോൺഗ്രസ്; ജോസ് കെ.മാണി പുറത്താകുന്നതോടെ സീറ്റ് മോഹികൾ കൂട്ടത്തോടെ കോട്ടയത്തേയ്ക്ക്

പൊളിറ്റിക്കൽ ഡസ്ക്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ തെളിയുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റിമോഹികളുടെ മനസ്..! ജോസ് കെ.മാണി മുന്നണിയ്ക്കു പുറത്താകുന്നതോടെ പുതുപ്പള്ളിയും കോട്ടയവും ഒഴികെയുള്ള ആറു സീറ്റുകളാണ് കോൺഗ്രസിലെ സ്ഥാന മോഹികൾക്കു മുന്നിൽ തെളിയുന്നത്. കോൺഗ്രസിന്റെ കരുത്തുറ്റ നേതാക്കൾ മുതൽ കോട്ടയത്തെ വലുതും ചെറുതുമായ നേതാക്കൾ വരെ സീറ്റുകൾക്കായി ഇടിച്ചെത്തിയിട്ടുണ്ട്.

ജോസ് കെ.മാണിയ്‌ക്കൊപ്പം ഉറച്ചു നിന്ന പ്രിൻസ് ലൂക്കോസ് വരെ രാത്രിയ്ക്കു രാത്രി മറുകണ്ടം ചാടിയെത്തിയത് സീറ്റ് മോഹിച്ച് മാത്രമാണ്. നിലവിൽ കോട്ടയത്ത് ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടിടത്തു മാത്രമാണ് കോൺഗ്രസിന്റെ എം.എൽ.എമാരുള്ളത്. കോട്ടയത്തും പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉമ്മൻചാണ്ടിയും മാത്രമാണ് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിൽ കെ.എം മാണിയുടെ മരണത്തോടെ എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ എൻ.സി.പിയുടെ മാണി സി.കാപ്പനാണ് എം.എൽ.എ. നിലവിൽ ജോസ് വിഭാഗത്തിന്റെ സീറ്റ് എന്ന് അവകാശപ്പെടാവുന്നത് കാഞ്ഞിരപ്പള്ളി മാത്രമാണ്. ഇവിടെ എൻ.ജയരാജ് ആണ് എം.എൽ.എ. ചങ്ങനാശേരിയിലെ എം.എൽ.എ സി.എഫ് തോമസും, കടുത്തുരുത്തിയിലെ എം.എൽ.എ മോൻസ് ജോസഫും ജോസഫ് വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇടത് കോട്ടയായ വൈക്കത്ത് സി.കെ ആശയും, ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പുമാണ് എം.എൽ.എമാർ. ബാക്കിയുള്ള പൂഞ്ഞാറിൽ പി.സി ജോർജാണ് നിലവിലെ സിറ്റിങ് എം.എൽ.എ.

ജോസ് കെ.മാണി മുന്നണി വിട്ടതോടെ നിലവിൽ കേരള കോൺഗ്രസിനു കോട്ടയത്ത് രണ്ടു സീറ്റ് മാത്രമാണ് ഉണ്ടാകുക. ചങ്ങനാശേരിയും, കടുത്തുരുത്തിയും. ഏറ്റുമാനൂർ സീറ്റ് വേണമെങ്കിൽ ആവശ്യപ്പെടാമെങ്കിലും ഇവിടെ കഴിഞ്ഞ തവണ തോമസ് ചാഴികാടൻ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടതാണ്. ജോസ് വിഭാഗത്തിന്റെ കയ്യിലിരിക്കുന്ന കാഞ്ഞിരപ്പള്ളിയും, പൂഞ്ഞാറും ചോദിച്ചാലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകേണ്ടെന്നാണ് കോൺഗ്രസിന്റെ ശക്തമായ നിലപാട്.

നിലവിൽ ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ കടുത്തുരുത്തി ഒഴികെ മറ്റൊരു സീറ്റും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു കോട്ടയം ജില്ലയിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് തന്നെയാവും സ്ഥാനാർത്ഥി. സി.എഫ് തോമസ് മത്സര രംഗത്തേയ്ക്കില്ലെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ ചങ്ങനാശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ, രാത്രിയ്ക്കു രാത്രി ജോസിനെ തള്ളിപ്പറഞ്ഞ് ജോസഫ് ഗ്രൂപ്പിൽ എത്തിയ പ്രിൻസ് ലൂക്കോസ് ചങ്ങനാശേരിയോ ഏറ്റുമാനൂരിലോ മത്സരിക്കാൻ ലക്ഷ്യമിടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കെ.എം മാണിയുടെ വിശ്വസ്തനായിരുന്ന ജോയി എബ്രഹാമിനു പാലാ സീറ്റിലും നോട്ടമുണ്ട്.

എന്നാൽ, കോൺഗ്രസിലെ ഒരു പിടി നേതാക്കൾ ജില്ലയിലെ സീറ്റുകൾ ലക്ഷ്യമിട്ടു നിൽക്കുന്നതിനാൽ കാര്യമായ സ്വാധീനമില്ലാത്ത ജില്ലയിൽ ജോസഫ് വിഭാഗത്തിനു കടുത്തുരുത്തിയും, ഏറി വന്നാൽ ചങ്ങനാശേരിയും കഴിഞ്ഞൊരു സാധ്യത യുഡിഎഫ് നൽകുന്നില്ല. ചങ്ങനാശേരിയിൽ സി.എഫ് തോമസിനെ മാറ്റി ഇരിക്കൂറിൽ നിന്നും കെ.സി ജോസഫ്  എത്താനുള്ള സാധ്യത ഏറെയാണ്. കെ.സി ജോസഫ് മത്സരിക്കാൻ എത്തിയില്ലങ്കിൽ നിലവിലെ ഡി.സിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനാണ് സാധ്യത. ചങ്ങനാശേരിയുടെ ഭാഗമല്ലെങ്കിലും പുതുപ്പള്ളി നിയോജക മണ്ഡലത്തിലുൾപ്പൊട്ട വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡൻ്റും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു ജോഷി ഫിലിപ്പ്. മാത്രമല്ല ഡിസിസി പ്രസിഡൻറ് എന്ന നിലയിൽ നടത്തിയ മികച്ച പ്രകടനവും അനുകൂലമാണ്.

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ കോൺഗ്രസിനു ലഭിച്ചാൽ മത്സരിക്കാൻ ഐ ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കന്റെയും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിജു പുന്നത്താനത്തിന്റെയും പേരുകളും പരിഗണനയിലുണ്ട്. പി.സി ജോർജിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കുകയാണെങ്കിൽ കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാകും മുൻതൂക്കം.ജോസഫ് വാഴയ്ക്കനും പൂഞ്ഞാറിൽ നോട്ടമുണ്ട്. ഏറ്റുമാനൂരിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അടുത്ത തവണ മത്സരിച്ചേക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകൾ സി.പി.എം ആരംഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ജോസഫ് വാഴയ്ക്കനോ, ഐ ഗ്രൂപ്പിന്റെ തന്നെയുള്ള നേതാവ് ഫിലിപ്പ് ജോസഫോ ഏറ്റുമാനൂരിൽ മത്സരിക്കാനുള്ള സാധ്യതയും കുറവല്ല.

സംവരണ മണ്ഡലമായ വൈക്കത്ത് സ്ഥാനാർത്ഥിയായി അടുത്ത തവണയും നിലവിലെ എം.എൽ.എ സി.കെ ആശ തന്നെയാവും സി.പി.ഐ ടിക്കറ്റിൽ എത്തുക. ആശയെ നേരിടാൻ നിലവിൽ കെ.പി.സി.സി ഭാരവാഹിയായ കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയെ പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്.

കേരള കോൺഗ്രസിന്റെ പ്രസ്റ്റീജ് സീറ്റായ പാലാ ഒരു കാരണവശാലും ജോസ് വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും കൊടുക്കരുതെന്ന വാശി കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. ഈ സാഹചര്യത്തിൽ പാലായിൽ മത്സരിക്കാൻ ജില്ലയിലെ മുതിർന്ന നേതാക്കളിൽ പലരും രംഗത്തുണ്ട്. ഇവിടെയും മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ടോമി കല്ലാനിയുടെ പേരിനാണ് പാലായിൽ പ്രഥമ പരിഗണന ലഭിക്കുന്നത്.

എന്തായാലും ജോസ് വിഭാഗം മുന്നണിയ്ക്കു പുറത്തായതോടെ എല്ലാ സീറ്റിലും മത്സരിക്കാൻ കോൺഗ്രസിലെ സ്ഥാന മോഹികൾ ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്.