പാർട്ടിയും ചിഹ്നവും കൈപ്പിടിയിൽ ആയതോടെ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് എം. പാർട്ടിയുടെ പേര് ഉപയോഗിക്കുന്ന ജോസഫ് ഗ്രൂപ്പുകാരെ അയോഗ്യരാക്കാൻ നടപടി തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കെഎം മാണി ചെയർമാനായിരുന്ന കേരള കോൺഗ്രസ്-എം പാർട്ടിയും രണ്ടില ചിഹ്നവും കേന്ദ്ര ഇലക്ഷൻ കമ്മീഷനും പിന്നീട് കേരള ഹൈക്കോടതിയും അവരുടെ ഉത്തരവിലൂടെ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നു.

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് പി ജെ ജോസഫ്, കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്, കേരള ഹൈക്കോടതി ഉത്തരവിലൂടെ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ പിജെ ജോസഫ് ഈ മാസം ഇരുപത്തി മൂന്നാം തീയതി നൽകിയ റിവ്യൂ ഹർജി, കോടതി തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ അന്നേദിവസം തന്നെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ജെ ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഹർജി നൽകി.

എന്നാൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ഉത്തരവും ഹൈക്കോടതിയുടെ വിധിയും സ്റ്റേ ചെയ്യാതെ, സാധാരണ കേസുകൾക്ക് അപ്പീൽ പരിഗണിക്കുന്നതുപോലെ മാത്രം, സ്റ്റേ നൽകാതെകൊണ്ട് കേസ് പരിഗണിക്കുവാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത്. ആയതിനാൽ തന്നെ കേരള കോൺഗ്രസ് എം എന്ന പാർട്ടി യും രണ്ടിലെ ചിഹ്നവും ജോസ് കെ മാണി നിർദ്ദേശിക്കുന്നവർക്കല്ലാതെ മറ്റൊരാൾക്കും ഉപയോഗിക്കുവാൻ കഴിയുകയില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥികൾ എൽഡിഎഫ് മുന്നണിയിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

നിയമപരമായി ലഭിച്ച ഈ മേൽകൈ പരമാവധി ഉപയോഗിക്കുവാനാണ് കേരള കോൺഗ്രസ് എം പാർട്ടിയുടെ തീരുമാനം. കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ പേരോ മാണിസാറിന്റെ ചിത്രമോ കേരള കോൺഗ്രസ് എം പാർട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അടയാളങ്ങളോ പി ജെ ജോസഫോ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആരെങ്കിലുമോ ഉപയോഗിക്കുന്ന പക്ഷം അത് ഇലക്ഷൻ ചട്ടങ്ങളുടെ ലംഘനവും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള കോടതിയലക്ഷ്യവുമായി തീരും എന്ന് നിയമ വിദക്തർ ഉപദേശം നൽകിക്കഴിഞ്ഞു.

പ്രസ്തുത രീതിയിൽ കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരോ മറ്റെന്തെങ്കിലും അടയാളങ്ങളോ ഏതെങ്കിലും സ്ഥാനാർത്ഥികൾ ജോസ് കെ മാണിയുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്ന പക്ഷം പ്രസ്തുത സ്ഥാനാർഥികൾ വിജയിച്ചു വന്നാലും അവർ അയോഗ്യരാക്കപ്പെടും. ഈ സാഹചര്യത്തിൽ പി ജെ ജോസഫിനോടൊപ്പം നിൽക്കുന്ന ഏതെങ്കിലും വ്യക്തികൾ കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരോ മറ്റെന്തെങ്കിലും അടയാളങ്ങളോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത് കോടതി കയറും എന്ന് ഉറപ്പായി.

ഈ പോസ്റ്ററുകളുടെയോ ബാനറുകളുടെയോ ചുവരെഴുത്തുകളുടേയോ ഫോട്ടോയും വീഡിയോയും എടുത്ത് സൂക്ഷിക്കേണ്ടതാണെന്നും , മറ്റ് പ്രസ്താവനകൾ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ അതും എടുത്തു വെക്കേണമെന്നും രഹസ്യമായി പാർട്ടി അണികൾക്ക് കേരള കോൺഗ്രസ് ജോസ് വിഭാഗം നിർദേശം നൽകിയതായാണ് സൂചന.

ഇലക്ഷന് ശേഷം അങ്ങനെയുള്ള ഏതെങ്കിലും സ്ഥാനാർത്ഥികൾ വിജയിച്ചു വന്നാൽ അവർക്കെതിരെ പരാതികൾ കൊടുക്കുകയും അതുവഴി അവരെ യോഗ്യരാക്കുകയുമാണ് ലക്ഷ്യം. ഇത് പിജെ ജോസഫ് വിഭാഗത്തിൽ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടില ചിഹ്നം നഷ്ടപ്പെട്ടതോടൊപ്പം പാർട്ടിയുടെ പേര് ഉപയോഗിക്കാൻ കഴിയാതെ അയോഗ്യത ഭീഷണിയിൽ നട്ടം തിരിക്കുകയാണ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ.