video
play-sharp-fill

ചൂട് സർവ്വകാല റെക്കോർഡിലേക്ക് ;ജാഗ്രത പുലർത്തുക : നിർദ്ദേശങ്ങൾ പാലിക്കുക

ചൂട് സർവ്വകാല റെക്കോർഡിലേക്ക് ;ജാഗ്രത പുലർത്തുക : നിർദ്ദേശങ്ങൾ പാലിക്കുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ റെക്കോർഡ്
ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയർന്നു വരികയാണ്.നമ്മുടെ കേരളം കടലോരസംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും തപസൂചിക ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ഇനി പറയുന്ന നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • ധാരാളമായി വെള്ളം കുടിക്കുക
  • നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക. കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
  • നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.
  • നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക.
  • വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കുക.
  • ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ സ്വീകരിക്കുക,ആവശ്യമെങ്കിൽ വൈദ്യ സഹായവും തേടണം.