
സ്വന്തം ലേഖകൻ
പന്തളം: വായ്പയെടുക്കുന്ന തുക പലിശയും പിഴപ്പലിശയും കൂട്ടുപലിശയുമൊക്കെയായി തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബാങ്കുകളുടെയും ബാങ്ക് ജീവനക്കാരുടെയും കഥകളാണ് നമ്മളിതുവരെ കേട്ടുപഴകിയത്.
ഇവരിൽ നിന്നെല്ലാം വ്യത്യസ്തരാവുകയാണ് കേരളാ ബാങ്ക് പന്തളം ശാഖയിലെ മാനേജരും മറ്റ് ജീവനക്കാരും. കിടപ്പാടം ജപ്തി ചെയ്തു പോകേണ്ടിയിരുന്ന ആരോരുമില്ലാത്ത രാജമ്മയെന്ന വീട്ടമ്മയ്ക്ക് വേണ്ടി പണം പിരിച്ച് കടംവീട്ടി പണയത്തിലിരുന്ന പ്രമാണം തിരികെ നൽകി മാതൃകയായിരിക്കുകയാണ് കേരളാ ബാങ്ക് ജീവനക്കാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോന്നല്ലൂർ ഇളശേരിൽ കെ. രാജമ്മയ്ക്ക് തുണയായത് വീടിന്റെ പ്രമാണം പണയത്തിലിരുന്ന കേരള ബാങ്ക് പന്തളം ശാഖയിലെ ജീവനക്കാരുടെ കൂട്ടായ്മയാണ്. 2008 മെയ് 30നാണ് ജില്ലാ സഹകരണ ബാങ്ക് ശാഖയിൽ നിന്നും വീടിന്റെ നിർമ്മാണത്തിനായി രാജമ്മ ഒരു ലക്ഷം രൂപ വായ്പ എടുത്തത്.
അച്ഛന്റെയും അമ്മയുടെയും മൂത്ത സഹോദരൻ, സഹോദരി എന്നിവരുടെയും മരണം തിരിച്ചടിയായതോടെ വായ്പാ തുക തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികെയായിരുന്നു. തുടർന്ന് 2010 നവംബർ നാലിന് ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി വീട്ടിൽ നോട്ടീസ് പതിച്ചു. തവണ അടയ്ക്കാത്തതിനെ തുടർന്ന് പലിശ സഹിതം 2.45 ലക്ഷം രുപയായി. കഴിഞ്ഞ മാർച്ച് 16ന് ബാങ്ക് സ്വന്തം നിലയിൽ സംഘടിപ്പിച്ച അദാലത്തിൽ 1,28,496 രൂപ കുറവ് ചെയതിരുന്നു.
ബാക്കി തുകയുടെ കാര്യം ബാങ്ക് തീരുമാനിക്കാം എന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ബാങ്ക് മാനേജർ കെ. സുശീല മറ്റ് ബാങ്ക് ജീവനക്കാരെയും മുൻ ജീവനക്കാരേയും ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയായിരുന്നു.
രാജമ്മയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. തുടർന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അക്കൗണ്ടിലേക്ക് 98, 8,628 രൂപ പിരിഞ്ഞു കിട്ടി.കഴിഞ്ഞ രാജമ്മയെ ബാങ്കിൽ വിളിച്ച് വരുത്തി. വായ്പാ കടം വീട്ടി പ്രമാണം നൽകി.
ഇതോടെ പത്ത് സെന്റ് സ്ഥലത്തെ പണി പൂർത്തീകരിക്കാത്ത വീട് ഇനി രാജമ്മയ്ക്ക് സ്വന്തം. പണി തീരാത്ത വീട്ടിൽ മേൽക്കൂര ഷീറ്റ് പാകി അവിടെയാണ് താമസം. സ്വന്തം ജീവിത അനുഭവമാണ് ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്നാണ് മാനേജർ സുശീലയുടെ വാക്കുകൾ.