play-sharp-fill
സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ഹെൽമറ്റും ധരിച്ച് ബൈക്കിൽ യാത്ര പോകാനിരിക്കുന്ന നിലയിൽ പ്രിയദർശന്റെ മൃതദേഹം: കവളപ്പാറയിലെ കാഴ്ച കരളലിയിപ്പിക്കുന്നത്

സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ഹെൽമറ്റും ധരിച്ച് ബൈക്കിൽ യാത്ര പോകാനിരിക്കുന്ന നിലയിൽ പ്രിയദർശന്റെ മൃതദേഹം: കവളപ്പാറയിലെ കാഴ്ച കരളലിയിപ്പിക്കുന്നത്

കവളപ്പാറ: ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ കാഴ്ചകളാണ്. അപകടം നടന്ന ദിവസങ്ങൾക്ക് ശേഷം പ്രിയദർശൻ എന്ന യുവാവിന്റെ മൃതദേഹം ലഭിച്ചത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. അപ്രതീക്ഷിതമായാണ് ഈ വൻ വിപത്ത് ഉണ്ടായതെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

തിങ്കളാഴ്ചയാണ് പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ നിന്ന് മറിഞ്ഞ് പോലും വീഴാന്‍ പറ്റാത്ത തരത്തില്‍ പ്രിയദര്‍ശന്‍ മണ്ണിനടിയില്‍ പുതഞ്ഞ് പോവുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ദിവസം തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു പ്രിയദര്‍ശന്‍. ഇതിനിടയിൽ അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് പറയുന്നു.


പത്ത് മിനിറ്റ് കൂടി കഴിഞ്ഞിട്ട് പോകാമെന്ന് സുഹൃത്ത് പറഞ്ഞെങ്കിലും അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. എന്നാല്‍, ബെക്കുമായി വീട്ടിലേക്ക് കയറിയതും മലവെള്ളപ്പാച്ചിലുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറിനും വീടിന്റെ ചുമരിനും ഇടയിലായിരുന്നു ബൈക്ക്. കാലുകൾ ബൈക്കിനകത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തതെന്ന് നാട്ടുകാർ പറയുന്നു. നല്ല മഴയായതിനാലാണ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചിട്ടുണ്ടായിരുന്നത്.

പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയുമായിരുന്നു ദുരന്ത സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മ രാഗിണിയുടെ മൃതദേഹം നേരത്തെ പുറത്തെടുത്തു. അമ്മൂമ്മയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

39 പേരെയാണ് കവളപ്പാറയിൽ നിന്ന് ഇനി കണ്ടെത്താനുള്ളത്. കോട്ടക്കുന്നില്‍ ഒന്നര വയസുകാരന്‍ മകന്‍ ധ്രുവനെ മരണത്തില്‍പ്പോലും വിട്ടു പിരിയാത്ത തരത്തില്‍ ഗീതു എന്ന അമ്മയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.

ദേശീയ ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ടെങ്കിലും വീണ്ടും മഴ വില്ലനായെത്തിയിരിക്കുകയാണ്.