കവളപ്പാറയിലെ ദുരന്തഭൂമിയിൽ ഏറ്റുമുട്ടി ജില്ലാ കളക്ടറും എംഎൽഎയും: പി.വി അൻവർ എം എൽ എയ്ക്ക് ഫെയ്സ്ബുക്കിൽ കിടിലൻ മറുപടി നൽകി കളക്ടർ

കവളപ്പാറയിലെ ദുരന്തഭൂമിയിൽ ഏറ്റുമുട്ടി ജില്ലാ കളക്ടറും എംഎൽഎയും: പി.വി അൻവർ എം എൽ എയ്ക്ക് ഫെയ്സ്ബുക്കിൽ കിടിലൻ മറുപടി നൽകി കളക്ടർ

സ്വന്തം ലേഖകൻ

മലപ്പുറം: രണ്ടാം പ്രളയത്തിന്റെ ദുരന്തം ഇപ്പോഴും പേറുന്ന കവളപ്പാറക്കാർക്ക് വീണ്ടും ഇരട്ടി ദുരിതമായി കളക്ടര്‍-എം.എല്‍.എ പോര്. എം എൽ എ യുടെ വിവാദ നിലപാടുകളാണ് ഇപ്പോൾ കവളപ്പാറയിലെ ദുരന്തഭൂമിയിലെ പുതിയ ദുരന്തം.

കവളപ്പാറ നിവാസികള്‍ക്ക് പുനരധിവാസം നടത്താതെ ചളിക്കല്‍ കോളനിക്കാര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള നീക്കം സ്ഥലം  എം.എല്‍.എ. പി.വി. അന്‍വറും സംഘവും തടഞ്ഞു. ഫെഡറല്‍ ബാങ്കാണ് ചെമ്പന്‍കൊല്ലിയില്‍ 35 വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇവിടെ ചളിക്കല്‍ കോളനി വാസികള്‍ക്കല്ല, മറിച്ച്‌ കവളപ്പാറയില്‍ വീട് നഷ്ടമായ, ഇപ്പോഴും അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന, ആളുകള്‍ക്കാണ് ആദ്യം പരിഗണന നല്‍കേണ്ടത് എന്ന് എം.എല്‍.എ. ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്. ഏകാധിപത്യ ശൈലിയിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നില്ലന്നും സ്വന്തം ഇഷ്ടത്തിന് മുന്നോട്ട് പോവുകയാണെന്നും പുനരധിവാസം വൈകിപ്പിച്ച്‌, പ്രശ്നങ്ങളുണ്ടാക്കി സര്‍ക്കാരിന്റെ മുഖഛായ മോശമാക്കാനാണ് കളക്ടര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ പറഞ്ഞിട്ട് പോലും കാര്യങ്ങള്‍ നടക്കാത്ത അവസ്ഥയാണ് നിലമ്പൂരില്‍ എന്നും അന്‍വര്‍ ആരോപിച്ചു.

സ്ഥലം വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നും, വിജിലന്‍സ് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. അതേ സമയം പോത്തുകല്ല് പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണം എന്ന് കവളപ്പാറ നിവാസികള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ചെമ്പന്‍കൊല്ലിയിലേക്ക്‌ ചളിക്കല്‍ കോളനിക്കാരെ പരിഗണിച്ചതെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്ഥലം സംബന്ധിച്ച്‌ വിശദാംശങ്ങള്‍ അധികൃതര്‍ അറിയിച്ചില്ല എന്നും ചെമ്പന്‍ കൊല്ലിയിലെ ഈ പ്രദേശം ആണെന്ന് അറിഞ്ഞാല്‍ സമ്മതിക്കുമായിരുന്നു എന്നുമാണ് കവളപ്പാറക്കാര്‍ പറയുന്നത്.

എം എൽ എ യുടെ നടപടിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടർ മറുപടി നൽകിയത്. കളക്ടറുടെ മറുപടി ഇങ്ങനെ –

#തെറ്റായ_കാര്യങ്ങളിൽ_സഹകരിക്കാതിരിക്കുന്നത്_അഹങ്കാരമാണെങ്കിൽ, #അതെ, #ഞാൻ_അഹങ്കാരിയാണ്

നിലമ്പൂര്‍ താലൂക്കില്‍ 2019  പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചെമ്പന്‍കൊല്ലിയിലെ 34  ആദിവാസി  കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സി. എസ് . ആര്‍  പദ്ധതിയുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണം ഇന്ന് ബഹു. നിലമ്പൂര്‍ എം എല്‍ എ ശ്രീ പി വി അന്‍വര്‍ തടഞ്ഞതായി അറിഞ്ഞു. കൂടാതെ അദ്ദേഹം ജില്ലാ ഭരണകൂടത്തിനെതിരെയും വ്യക്തിപരമായി എനിക്കെതിരെയും പരസ്യമായി ഗുരുതര ആരോപങ്ങള്‍ ഉന്നയിക്കുകയും ചെയ്തു .  ബഹു. നിലമ്പൂര്‍ എം എല്‍ എയുടെ ആരോപണങ്ങളില്‍ എന്റെ പ്രതികരണം താഴെ ചേര്‍ക്കുന്നു .

1.  2019 വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട  ചളിക്കല്‍ കോളനിയിലെ ൩൪ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി  പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു മാതൃക ടൌണ്‍ ഷിപ്പ് പദ്ധതിയാണ് ബഹു എം എല്‍ എ ഇന്ന്  തടഞ്ഞ പദ്ധതി.  അതിവേഗത്തില്‍ 28.2.2020 ന് പണിപൂര്‍ത്തിയാക്കി  ആദിവാസി സഹോദരങ്ങള്‍ക്ക്‌  പര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും  സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനും  ഫെഡറല്‍ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും . ഒരു ഏജന്‍സി യുടെ സി. എസ് . ആര്‍ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയില്‍ ഇത്തരം സഹായങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഒരു തരത്തിലും എനിക്ക് അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല  .

കവളപാറ പ്രളയദുരിതബാധിതര്‍ക്ക്  ആ വീടുകള്‍ നല്‍കേണ്ടതായിരുന്നു  എന്നതാണ്  നിർമ്മാണ പ്രവര്‍ത്തനങ്ങള്‍  തടയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഞങ്ങൾ അവർക്ക് ആ വീടുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങൾ കാരണം പോത്തുകല്‍ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാൻ അവർ വിസമ്മതിച്ചു, അതിനാൽ മറ്റൊരു പ്രളയ ദുരിത ബാധിത കോളനിയായ ചളിക്കല്‍ കോളനിയെ പരിഗണിക്കുകയാണുണ്ടായത്.

രണ്ടാമത്തെ കാരണം “ഭൂമി വാങ്ങുന്നതിന് മുമ്പ് എം‌എൽ‌എയെ സമീപിച്ചിട്ടില്ല” എന്നതാണ്.  ഇത്തരം സാഹചര്യങ്ങളില്‍ ഭൂമി വാങ്ങുന്നതിന് പര്‍ച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പര്‍ച്ചേസ് കമ്മിറ്റിയിലോ  ബഹു. എം. എല്‍. എ ക്ക്  നിയമപ്രകാരം പങ്കില്ലാത്തതുമാണ്. അത്തരമൊരു കാര്യത്തിൽ എം‌എൽ‌എയെ സമീപിക്കേണ്ടത്  എന്തിനാണെന്ന് വ്യക്തമല്ല ?

2. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തതുമാണ് . എന്നിരുന്നാലും ഒരു വ്യക്തതയ്ക്കായി പറയട്ടെ , എന്നെ കേന്ദ്രസർക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവർതിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റില്‍ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്,  കാബിനെറ്റ്‌ എന്നെ ഈ സ്ഥാനത്ത്  നിന്ന് നീക്കിയാല്‍ സ്ഥാനമൊഴിയാന്‍ ഞാന്‍ ബാധ്യസ്ഥനും തയ്യാറുമാണ് .

3. ഞാൻ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത്  അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്. ഞാൻ പൊതു പണത്തിന്റെ സംരക്ഷകനയതുകൊണ്ടും  എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിർദ്ദേശങ്ങളിൽ എനിക്ക് സഹകരിക്കാൻ കഴിയില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാവില്ല. ഇതുവരെ നിയമപരമായ ഒരു കാര്യത്തിലും ഒരു പൊതു പ്രതിനിധിയുമായും ഞാൻ സഹകരിക്കാതിരുന്നിട്ടുമില്ല.

അദ്ദേഹം എനിക്കെതിരെ പരാതിപ്പെടുന്നതില്‍ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല .  അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും . എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ് .