
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ 500കോടി തട്ടിപ്പിന് പിന്നിലെ കള്ളപ്പണ, ബിനാമി ഇടപാടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഇ.ഡിക്ക് തടയിടാന്‍ പോലീസ് കേസെടുക്കാനുള്ള നീക്കം വിജയിക്കാനിടയില്ല.
കുറ്റം തെളിയിക്കാന്‍ സാക്ഷി പറയുന്നതിന് നിര്‍ബന്ധിക്കുന്നത് ഇ.ഡി. നിയമപ്രകാരം കുറ്റമല്ലെന്നതാണ് കാരണം.
മുൻപ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തിന് തടയിടാന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും ചീറ്റിപ്പോയിരുന്നു. സാക്ഷിയെ മര്‍ദ്ദിച്ചെന്നാണ് ഇ.ഡിക്കെതിരായ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ചോദ്യംചെയ്യല്‍ പൂര്‍ണമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളതിനാല്‍ ഈ ആരോപണം നിലനില്‍ക്കാനിടയില്ല. ഇക്കാര്യം ഇ.ഡി. ഉദ്യോഗസ്ഥര്‍ പോലീസിനെ ബോധ്യപ്പെടുത്തിയെന്നാണ് സൂചന.
ഇ.ഡിയുടെ വിശാലമായ അധികാരങ്ങള്‍ സുപ്രീംകോടതി ശരിവച്ചതോടെയാണ് സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ചീറ്റിയത്. ജസ്റ്റിസ് വി.കെ. മോഹനന്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇ.ഡി സുപ്രീംകോടതിയിലെത്തി സ്റ്റേ നേടി. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നെന്ന സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.