
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും: എന്നിട്ടും, പതിനേഴുകാരിയ്ക്കു ഫോണിലുടെ സ്ഥിരമായി അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തു; വ്യാജ പേരിൽ സന്ദേശം അയച്ചിട്ടും യുവാവിനെ കുടുക്കിയത് പെൺകുട്ടിയുടെ തന്ത്രം ; സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ
ക്രൈം ഡെസ്‌ക്
കാഞ്ഞിരപ്പള്ളി: വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിട്ടും പതിനേഴുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്ത യുവാവിനെ പൊലീസ് പൊക്കി അകത്താക്കി. പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജപ്പേരിൽ ചാറ്റ് ചെയ്ത യുവാവിനെ കുടുക്കുകയായിരുന്നു. സ്ഥിരമായി ഇയാൾ സന്ദേശം അയച്ചിരുന്ന ഫോൺനമ്പർ പൊലീസിനു കൈമാറിയ പെൺകുട്ടി, തന്ത്രപരമായി ഇയാളുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്.
പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി റിത്താസ് അക്ബറിനെയാണ് ( റിങ്കു 35) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോൺ സഹിതം തിങ്കളാഴ്ച രാത്രിയിൽ പിടികൂടിയ പൊലീസ് സംഘം, ചൊവ്വാഴ്ച രാവിലെ അറസ്റ്റും രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. എവിടെ നിന്നോ പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ച പ്രതി സ്ഥിരമായി ഈ നമ്പരിലേയ്ക്കു സന്ദേശം അയക്കുകയായിരുന്നു. വ്യാജ പേരിലാണ് ഇയാൾ പെൺകുട്ടിയ്ക്കു അശ്ലീല സന്ദേശങ്ങൾ അടക്കം അയച്ചിരുന്നത്. പെൺകുട്ടി പല തവണ ഇയാളെ വിലക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാതെ ശല്യം ചെയ്ത് തുടരുകയായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത കാഞ്ഞിരിപ്പള്ളി പൊലീസ് പ്രതി ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ അടക്കം കണ്ടെത്തി. തുടർന്ന്, പ്രതി റിങ്കു തന്നെയാണ് എന്ന് പെൺകുട്ടി വഴി പൊലീസ് ഉറപ്പിക്കുകയും ചെയ്തു. ചാറ്റ് ചെയ്ത പെൺകുട്ടി ഇയാളുടെ വിശദാംശങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ഇയാൾക്കെതിരെ ആൾമാറാട്ടം, പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു