
കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.
കരുവന്നൂർ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്നതിന് മുമ്ബ് തന്നെ രേഖകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും അവർക്ക് എന്താണ് ചോദിക്കാനുള്ളതെന്ന് അറിയില്ലെന്നും ചോദിക്കാനുള്ളത് ചോദിക്കട്ടേയെന്നും അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കരുവന്നൂർ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിലെ ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തേ രണ്ട് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആ അവസരങ്ങളില്‍ പാർലമെന്റ് നടക്കുന്നതിനാലും പാർട്ടി കോണ്‍ഗ്രസ് ഉണ്ടായിരുന്നതിനാലും എംപി അസൗകര്യം അറിയിച്ചിരുന്നു. തിങ്കളാഴ്ച മധുരയില്‍നിന്ന് തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സജീവമായിരുന്നു എംപി. ഇതിനു ശേഷമാണ് ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരായത്.
കെ.രാധാകൃഷ്ണൻ മുൻപ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി മുൻപ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെയും ഇഡി ചോദ്യം ചെയ്യുന്നത്.



