
‘ചേട്ടനെ പോലെ കൂടെയുണ്ട്, ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും, പൈസയേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട,അതെല്ലാം ഞാനേറ്റു’..! വാഹനാപകടത്തിൽ പരിക്കേറ്റ മഹേഷിനെ കാണാനെത്തി ഗണേഷ് കുമാര്‍
സ്വന്തം ലേഖകൻ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി ആര്‍ട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
മഹേഷിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വീട്ടിലെത്തി മഹേഷിനെ കണ്ടിരിക്കുകയാണ് നടനും എംഎല്‍എയുമായ ഗണേഷ്കുമാര്‍. മികച്ച ചികിത്സ തന്നെ മഹേഷിന് ഉറപ്പുവരുത്തുമെന്നും പണത്തിന്റെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്ബത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു- ഗണേഷ് കുമാര്‍ പറഞ്ഞു. കൃത്യമായ ചികിത്സ കിട്ടിയാല്‍ മാത്രമേ പഴയ നിലയിലേക്ക് മഹേഷ് എത്തുകയുള്ളൂ. അതിനായി ഡോക്ടറെ നേരിട്ട് വിളിച്ച് സംസാരിക്കാമെന്നും ഗണേഷ് പറഞ്ഞു. മഹേഷിനോട് ചികിത്സയുടെ വിവരങ്ങളും ഗണേഷ് ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയെ വിവരം അറിയിക്കാമെന്നും ഗണേഷ് പറഞ്ഞു.
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂരില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കൊല്ലം സുധി മരിച്ചിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റിലായിരുന്നു മഹേഷ് ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ സീറ്റില്‍ പോയി മുഖം ഇടിക്കുകയായിരുന്നു.
താടിയെല്ലിനും പല്ലുകള്‍ക്കും മൂക്കിനുമെല്ലാം ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ ചെയ്താണ് ഈ അവസ്ഥയിലെത്തിയതെന്നും ദൈവാനുഗ്രഹത്താല്‍ ശരീരത്തിന് മറ്റൊന്നും സംഭവിച്ചില്ലെന്നും മഹേഷ് പറയുന്നു. കലാരംഗത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് മഹേഷ്. മഹേഷിന്റെ മനോധൈര്യത്തെ ഗണേഷ് കുമാര്‍ പ്രശംസിക്കുകയും ചെയ്തു.