മരങ്ങാട്ടുപള്ളിയിൽ ഉദ്ഘാടനത്തിലേറ്റുമുട്ടി ജോസ് ജോസഫ് വിഭാഗങ്ങൾ: പഞ്ചായത്തിൽ ഉദ്ഘാടന മാമാങ്കം സജീവം..!

മരങ്ങാട്ടുപള്ളിയിൽ ഉദ്ഘാടനത്തിലേറ്റുമുട്ടി ജോസ് ജോസഫ് വിഭാഗങ്ങൾ: പഞ്ചായത്തിൽ ഉദ്ഘാടന മാമാങ്കം സജീവം..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മറങ്ങാട്ടുപിള്ളിയിൽ ഉദ്ഘാടനങ്ങളും വിവാദങ്ങളും അരങ്ങുതകർക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പി.എം.ജി.എസ്.വൈ റോഡ് പദ്ധതി, നവീകരിച്ച കെ എം മാണി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ, കുടുംബാരോഗ്യ കേന്ദ്രം, അംഗൻവാടി, വിശ്രമകേന്ദ്രം, പൊതു ശൗചാലയം എന്നിവയുടെ ഉദ്ഘാടനം നടന്നു.

കേരളാ കോണ്ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഓരോ ഉദ്ഘാടനവും ഓരോ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ കോണ്ഗ്രസിലെ ആൻസമ്മ സാബുവും ജോസഫ് ഗ്രൂപ്പ് അംഗങ്ങളും ഒരുഭാഗത്തും മുൻ പ്രസിഡന്റും കെഎം മാണിയുടെ സഹോദരന്റെ മരുമകൾ ഡോ. റാണി ജോസഫിന്റെ നേതൃത്വത്തിൽ ജോസ് കെ മാണി വിഭാഗവും നിലയുറപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബാരോഗ്യ കേന്ദ്രം കെഎം മാണിയുടെ സംഭാവനയാണെന്ന് ജോസ് വിഭാഗം അവകാശപ്പെടുന്നു. എന്നാൽ ആദ്യം പ്രഖ്യാപിച്ച രണ്ടു കോടിക്കുപുറമേ മൂന്നു കോടികൂടി അനുവദിപ്പിച്ച് ആശുപത്രി യാഥാർഥ്യമാക്കിയത് താനാണെന്ന് മോൻസ് ജോസഫ് എം.എൽഎ പറയുന്നു. കെഎം മാണി രാജിവച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകിയതും ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണം തുടങ്ങിയതുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കംഫർട്ട് സ്റ്റേഷനെ ചൊല്ലിയാണ് പുതിയ വിവാദം. മരങ്ങാട്ടുപിള്ളി ടൗണിലെ ബസ് സ്റ്റോപ് മോൻസ് ജോസഫ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് ടൈൽ വിരിക്കുകയും അനുബന്ധമായി പൊതു ശൗചാലയം നിർമ്മിക്കുകയും ചെയ്തു. 2000ൽ ജനകീയാസൂത്രണത്തിൽ നിർമ്മിച്ച കെട്ടിടം മാണി ഗ്രൂപ്പിന്റെ സംഭാവനയാണെന്ന് അവകാശപ്പെട്ട് ജോസ് വിഭാഗം രംഗത്തുവന്നു. എന്നാൽ ഇപ്പോഴാണ് വെയ്റ്റിംഗ് ഷെഡ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലാക്കിയതെന്ന് മരുവിഭാഗവും. പൊതുകക്കൂസ് പോലും ഇല്ലാതിരുന്ന മരങ്ങാട്ടുപിള്ളിയിലെ ടാക്‌സി സ്റ്റാൻഡിൽ ഉണ്ടായിരുന്ന ആകെയുള്ള കംഫർട്ട് സ്റ്റേഷൻ പൂട്ടി താക്കോൽ പഞ്ചായത്ത് സെക്രട്ടറിയുടെ കയ്യിൽ സൂക്ഷിക്കുന്നത് മുമ്പ് വിവാദമായിരുന്നു. പൊതു ശുചിമുറി ഉണ്ടാകാൻ ഭരണമാറ്റം വേണ്ടിവന്നു എന്നാണ് കോൺഗ്രസ്സിന്റെ അവകാശവാദം.

പ്രധാനമന്ത്രി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡും വിവാദത്തിലാണ്. ജോസ് കെ മാണി എംപിയുടെ ഫണ്ടിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് ജോസ് പക്ഷം. കേരളാ കോൺഗ്രസ് മെമ്പർമാരുടെ വാർഡുകളിൽ ഒരിഞ്ചുപോലും ഇല്ലാത്ത റോഡ് തങ്ങളുടെ സമ്മർദ്ദത്തിൽ നേടിയെടുത്തതാണെന്ന് യു ഡി എഫ് നേതൃത്വം പറയുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മരങ്ങാട്ടുപിള്ളി പള്ളിക്ക് എതിർവശം ജോസ് വിഭാഗം പുതിയ ശിലാഫലകം സ്ഥാപിച്ചതോടെ ചേരിപ്പോര് മറനീക്കി പുറത്തുവന്നു. റോഡ് ഉദ്ഘാടനത്തിന്റെയും നിർമ്മാണ ഉദ്ഘാടനത്തിന്റെയും കല്ലുകൾക്ക് സമീപമാണ് നിർമ്മാണ ഉദ്ഘാടനത്തിന്റെ തന്നെ മൂന്നാമതൊരു കല്ലുകൂടി പ്രത്യക്ഷപ്പെട്ടത്. കെ എം മാണിയുടെ കുടുംബാംഗം കൂടിയായ റാണി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ഈ നീക്കം നാട്ടുകാർ കൗതുകത്തോടെ നോക്കി കാണുകയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണതേതുപോലെ കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഒറ്റയ്ക്ക് മൽസരിക്കാനാണ് സാഹചര്യം ഒരുങ്ങുന്നത്. സിപിഎമ്മുമായി നീക്കുപോക്കുകൾക്കും ശ്രമിക്കുന്നുണ്ട്.
ജോസഫ് വിഭാഗത്തെ കൂടെക്കൂട്ടി നേട്ടമുണ്ടാക്കാൻ കോൺഗ്രസ്സും യു ഡി എഫ് നേതൃത്വവും ശ്രമിക്കുന്നു.