കാലാവധി കഴിയാറായപ്പോൾ കോട്ടയം നഗരസഭയിൽ നടന്നത് കടുംവെട്ട്; പൊളിഞ്ഞു വീഴാറായ ഊട്ടി ലോഡ്ജ് കെട്ടിടം ലേലത്തിനെടുത്തത് ജോസ്കോ ഉടമയുടെ മരുമകൻ : രേഖകൾ തേർഡ് ഐ ന്യൂസിന്

കാലാവധി കഴിയാറായപ്പോൾ കോട്ടയം നഗരസഭയിൽ നടന്നത് കടുംവെട്ട്; പൊളിഞ്ഞു വീഴാറായ ഊട്ടി ലോഡ്ജ് കെട്ടിടം ലേലത്തിനെടുത്തത് ജോസ്കോ ഉടമയുടെ മരുമകൻ : രേഖകൾ തേർഡ് ഐ ന്യൂസിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയുടെ കെട്ടിടങ്ങളിൽ സാധാരണക്കാരൻ ബിസിനസ് ചെയ്യുന്ന കാലം കോട്ടയത്ത് അവസാനിച്ചു. പൊളിഞ്ഞു വീഴാറായതും അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ കോട്ടയം നഗരസഭയുടെ ഊട്ടിലോഡ്ജ് സ്ഥിതി ചെയ്യുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറികൾ വൻതുക നല്കി ലേലത്തിനെടുത്തതും ജോസ്കോ ഗ്രൂപ്പ് തന്നെയെന്ന് തെളിഞ്ഞു.

ജോസ്കോ ഉടമ ജോസിൻ്റെ മരുമകൻ ബാബു എം ഫിലിപ്പ് തൂമ്പിൽ ആമ്പു പറമ്പിൽ പുത്തനങ്ങാടി എന്നയാളാണ് ഊട്ടി ലോഡ്ജ് കെട്ടിടത്തിൽ ലേലം ചെയ്ത അഞ്ച് മുറികളിൽ മൂന്നും  ലേലത്തിനെടുത്തത്, കെട്ടിടത്തിലെ രണ്ടാം നമ്പർ മുറി 23.65 ലക്ഷത്തിനും നാലാം നമ്പർ മുറി 30.5 ലക്ഷത്തിനും, അഞ്ചാം നമ്പർ മുറി 32 ലക്ഷത്തിനുമാണ് ബാബു സ്വന്തമാക്കിയത്. കാലപ്പഴക്കത്തെ തുടർന്നു അപകടാവസ്ഥയിലായ ഊട്ടിലോഡ്ജ് പൊളിച്ചു കളയണമെന്നും ഇവിടെ മറ്റു കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും  ടെക്‌നിക്കൽ കമ്മിറ്റിയുടെ നിർദേശം നിലനിൽക്കെയാണ് ഊട്ടി ലോഡ്ജിലെ മുറികൾ ലേലം ചെയ്തിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും സെക്യൂരിറ്റി തുക നിജപ്പെടുത്തി നിശ്ചയിക്കുകയും, വാടക ലേലം ചെയ്യുകയുമാണ് പതിവ്. എന്നാൽ മുറി പുറത്താർക്കും പോകരുത് എന്ന് നിർബ്ബന്ധമുള്ളതിനാൽ വാടക നിജപ്പെടുത്തിയ ശേഷം സെക്യൂരിറ്റി തുക ലേലം ചെയ്യുകയായിരുന്നു. ഇതു മൂലം ലേല നടപടികളറിഞ്ഞ് എന്തെങ്കിലും സ്വയം തൊഴിലെടുത്ത് ജീവിക്കാം എന്ന് കണക്ക് കൂട്ടി ആഞ്ചും, ആറും ലക്ഷവുമായി ലേലത്തിൽ പങ്കെടുക്കാനെത്തിയ നൂറ് കണക്കിന് സാധാരണക്കാർക്ക് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഊട്ടി ലോഡ്ജ് കെട്ടിടം പൊളിച്ചു പണിതു ആറോ, ഏഴോ നില കെട്ടിടം പണിതാൽ നൂറ് കണക്കിന് കടമുറികളും,ആധുനിക ബസ് സ്റ്റാൻഡും പണിത് ലക്ഷങ്ങൾ നഗരസഭയ്ക്ക് വരുമാനം ഉണ്ടാക്കാം എന്നിരിക്കേ തങ്ങൾക്ക് ഗുണമുണ്ടാകുന്നവരെ തൃപ്തിപ്പെടുത്താനാണ് ഈ ലേല തട്ടിപ്പ് നഗരസഭയിൽ അരങ്ങേറിയത്.ചുരുക്കി പറഞ്ഞാൽ കാലവധി കഴിയാറായപ്പോൾ കടുംവെട്ട് നടത്തി എന്ന് പറയാം.

കോട്ടയം നഗരത്തിലെ ഏറ്റവും അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ ഒന്നാണ് തിരുനക്കര സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന ഊട്ടിലോഡ്ജ് കെട്ടിടം, നൂറ് കണക്കിന് ആൾക്കാരാണ് ഇതുവഴി ദിനംപ്രതി യാത്ര ചെയ്യുന്നത്

എന്നാൽ, ഇതേ കെട്ടിടം തന്നെയാണ് ഇപ്പോൾ നഗരസഭ ലേലം ചെയ്തു നൽകിയിരിക്കുന്നത്. ഊട്ടി ലോഡ്ജിന് നഗരസഭ പെയിന്റ് എങ്കിലും അടിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. കെട്ടിടത്തിൻ്റെ ഭിത്തിയിൽ രണ്ടാൾ പൊക്കത്തിൽ ആൽമരം വളർന്നു നിൽക്കുന്നത് സ്റ്റാൻഡിൽ നിന്നാൽ കാണാം. അപകടകരമായി നാട്ടുകാരുടെ തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുന്ന കെട്ടിടമാണ് യാതൊരു വിധ സുരക്ഷാ പരിശോധനകളുമില്ലാതെ നഗരസഭ ലേലം ചെയ്തത്

കോട്ടയം നഗരമധ്യത്തിലെ ഈ കെട്ടിടം പൊളിച്ച് ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയുകയാണെങ്കിൽ കോടികൾ നഗരസഭയുടെ പോക്കറ്റിൽ വീഴും. എന്നാൽ, ഇതിനു മെനക്കെടാതെ, കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കാൻ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത നഗരസഭ ഈ കെട്ടിടം ലേലം ചെയ്തു വിൽക്കുകയായിരുന്നു. “നഗരസഭയിലെ അഴിമതിക്കഥകളുടെ പരമ്പര തിങ്കളാഴ്ച മുതൽ “